കായംകുളം: ലോറിയില്‍ കൊണ്ടുപോയ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.
ഇന്നലെ വൈകിട്ട് അഞ്ചോടെ ദേശീയപാതയില്‍ മുക്കട ജങ്ഷനു സമീപമായിരുന്നു സംഭവം. കൊച്ചി ഇരുമ്പനത്ത് നിന്നും വര്‍ക്കലയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത്.
306 സിലിണ്ടറുകളുമായി വന്ന ലോറി ഡ്രൈവര്‍ ചായ കുടിക്കാനായി നിര്‍ത്തി. പരിസരം ആകെ വാതകം ചോരുന്ന ഗന്ധം വ്യാപിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി ഓഫീസില്‍ നിന്നും കായംകുളം അഗനിശമന സേനയെ വിവരമറിയിച്ചു. ഉടന്‍ സ്റ്റേഷന് ഓഫീസര്‍ വി.എം. ഷാജഹാന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനയെത്തി. പുതുതായി ലഭിച്ച വാഹനത്തില്‍ നിന്നും പത രൂപത്തിലുള്ള ദ്രാവകം സിലിണ്ടറിലും ലോറിയിലും അടിച്ച് സുരക്ഷ ഉറപ്പാക്കി.
പിന്നീട് ചോര്‍ച്ചയുള്ള സിലിണ്ടര്‍ കണ്ടുപിടിച്ചു. മുകളില്‍നിന്ന് രണ്ടാം നിരയിലിരുന്ന സിലിണ്ടര്‍ ലോറിയുടെ ഗ്രില്ലുകള്‍ അറുത്ത് മാറ്റി പുറത്തെടുത്ത് സമീപമുള്ള തോട്ടില്‍ വെള്ളത്തില്‍ മുക്കിവച്ച് സിലിണ്ടറില്‍ നിന്നും വാതകം പൂര്‍ണ്ണമായി നിര്‍വീര്യമാക്കി. സിലിണ്ടറിന്റെ ചുവട് ദ്രവിച്ചിരുന്നതാണ് ചോര്‍ച്ചക്ക് കാരണമായത്. നാട്ടുകാരുടേയും അഗ്നിശമന സേനയുടേയും സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തത്തില്‍ നിന്ന് ഒരു പ്രദേശത്തെ രക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: