ന്യൂദല്‍ഹി: സിയാച്ചിന്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പാക്കിസ്ഥാനുമായി ഇന്ത്യ തുടരുമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി അറിയിച്ചു. വിഷയം ഗൗരവമായാണ് കാണുന്നതെന്നും മുന്‍ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു. പ്രശ്നപരിഹാരത്തിന് ഇന്ത്യ പ്രാധാന്യത്തോടെ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1984 മുതല്‍ സിയാച്ചിനില്‍ 846 സൈനികരാണ് കൊല്ലപ്പെട്ടത്. 2012 ജൂണ്‍ 11-12 തീയതികളില്‍ നടന്ന ഇരു രാഷ്ട്രങ്ങളുടേയും യോഗത്തില്‍ സിയാച്ചിന്‍ പ്രശ്നപരിഹാരത്തെക്കുറിച്ച് ചര്‍ച്ചചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിയാച്ചിനിലെ എല്ലാ വിഷയത്തെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്ന് ഇരു രാഷ്ട്രങ്ങളും അംഗീകരിച്ചതാണ്. സര്‍ക്രീക് വിഷയത്തില്‍ ഇരു രാഷ്ട്രങ്ങളുടേയും യോഗം ജൂണ്‍ 18 നും 19 നും നടന്നിരുന്നുവെന്നും ആന്റണി സഭയില്‍ പറഞ്ഞു. സിയാച്ചിനില്‍ നിന്നും സൈന്യത്തെ വിന്യസിക്കുന്നതു സംന്ധിച്ചുള്ള ചോദ്യത്തിന് ഇതു സംബന്ധിച്ച് ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഭീഷണിയോ , മറ്റ് വിഷയങ്ങളുടെ അടിസ്ഥാനത്തിലോ ആയിരിക്കും സൈന്യത്തിനെ വിന്യസിക്കുന്നതും, പിന്വിലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിയാച്ചിനിലെ സൈന്യത്തിന്റെ സുരക്ഷയും മറ്റ് സ്ഥിതിഗതികളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. സൈനികരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പാക്കേജുണ്ടെന്നും രണ്ട് വര്‍ഷത്തിലൊരിക്കല്‍ രാജ്യത്തെവിടെയും യാത്ര ചെയ്യുന്നതിനും, താമസിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. സിയാച്ചിനില്‍ സൈനികരുടെ മരണം വലിയ ജീവത്യാഗം തന്നെയാണെന്നും യുദ്ധത്തല്‍ കൊല്ലപ്പെട്ട സൈനികരുടെ ഗണത്തിലാണ് ഇവരേയും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായാണ് ജമ്മു കാശ്മീരിലെ വടക്കന്‍ മേഖലകളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുന്നതെന്നും , കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്ന കാര്യം ഘട്ടം ഘട്ടമായി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി ഭീകരവാദത്തെ ചെറുക്കാന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുമോയെന്ന ചോദ്യത്തിന് അതിര്‍ത്തിയിലെ മുഴുവന്‍ സൈന്യത്തിന്റെയും പ്രവര്‍ത്തനത്തെയും ബാധിക്കാത്ത വിധത്തില്‍ ഇതേക്കുറിച്ച് ആലേചിക്കുമെന്നും ആന്റണി പറഞ്ഞു. ഈ വര്‍ഷം ജൂണ്‍ വരെ 38 ഓളം പേര് അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും 103 ഓളം പേരുടെ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: