കൊച്ചി: ഗുരുവായൂര്‍ ദേവസ്വത്തിലെ സ്ഥിര നിയമനങ്ങള്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് മുഖേന മാത്രമേ നടത്താനാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. 2010 നവംബര്‍ 25 ന് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ താല്കാലിക ജീവനക്കാരെ ഗുരുവായൂര്‍ ദേവസ്വത്തില്‍ സ്ഥിരപ്പെടുത്തിയിരുന്നു.
പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഉമാകുമാരി കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ചായിരുന്നു ഇത്. എന്നാല്‍ പിന്നീടിങ്ങോട്ട് പത്തു വര്‍ഷത്തില്‍ താഴെ സര്വീസുള്ളവരെക്കൂടി സ്ഥിരപ്പെടുത്താന്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇത് സര്‍ക്കാര്‍ തള്ളി.
താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ശരിയായ രീതിയിലുള്ള നിയമനമായി കണക്കാക്കാനാവില്ലെന്ന് ഹര്‍ജി പരിഗണിച്ച ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
കേരളത്തിലെ വിവിധ ദേവസ്വം ബോര്‍ഡുകളിലെ നിയമനങ്ങള്‍ക്കായി 2015 ല്‍ റിക്രൂട്ട്മെന്റ് ബോര്‍ഡ് നിലവില്‍ വന്നു. ഈ സാഹചര്യത്തില്‍ യോഗ്യരായവരെ കണ്ടെത്തി നിയമനത്തിനായി ശുപാര്‍ശ ചെയ്യാനുള്ള ബാദ്ധ്യത റിക്രൂട്ട്മെന്റ് ബോര്‍ഡിനാണ്. ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് തങ്ങളുടെ ദേവസ്വത്തിലെ സ്ഥിരം ഒഴിവുകള്‍ റിക്രൂട്ട്മെന്റ് ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടത്. മറിച്ച് താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാവില്ല. ഏറെക്കാലമായി സ്ഥിരനിയമനം നടത്താത്തതിനാല്‍ ഗുരുവായൂരിലെ താല്കാലിക ജീവനക്കാരില്‍ പലര്‍ക്കും സ്ഥിര നിയമനത്തിന് അപേക്ഷ നല്‍കുന്നതിനുള്ള പ്രായപരിധി കഴിഞ്ഞിട്ടുണ്ടാകാം.
സ്ഥിര നിയമനത്തിന് വിജ്ഞാപനമിറക്കുമ്പോള്‍ ഇവര്‍ക്ക് പ്രായപരിധിയില്‍ അര്‍ഹമായ ഇളവ് നല്‍കണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ താല്കാലിക ജീവനക്കാരെ ഗുരുവായൂര്‍ ദേവസ്വത്തില്‍ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികളിലാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഉമാദേവി കേസിലെ സുപ്രീം കോടതി വിധി ഒറ്റത്തവണ സ്ഥിരപ്പെടുത്താനുള്ളതായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നത്. ഇതിനെയാണ് ഹര്‍ജിക്കാര്‍ ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: