സ്വന്തം ലേഖിക
പാലക്കാട്: തോലന്നൂര്‍ പുളയ്ക്കല്‍ പറമ്പില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വടക്കന്‍ പറവൂര്‍ സ്വദേശി സദാനന്ദ (53)നെ അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ മുഖ്യപങ്കുണ്ടെന്ന് സംശയിക്കുന്ന മരുമകള്‍ ഷീജയെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ഒമ്പതരയോടെ പ്രതിയെ പുളയ്ക്കല്‍ പറമ്പിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു.
കൊലപാതകത്തിനുപയോഗിച്ച കത്തി ഒരു കിലോമീറ്റര്‍ അകലെയുള്ള പൂളക്കുണ്ടില്‍ നിന്നും ചുറ്റിക, താഴ് എന്നിവ വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്നും കണ്ടെടുത്തു.
തോലനൂര്‍ കുന്നിന്മേല് വീട്ടില്‍ വിമുക്തഭടനായ അപ്പുവേട്ടന് എന്ന സ്വാമിനാഥന് (75) , ഭാര്യ പ്രേമകുമാരി (66) എന്നിവരാണ് ചൊവ്വാഴ്ച്ച രാത്രിയില്‍ കൊല്ലപ്പെട്ടത്. ഇവരുടെ മകന് പ്രദീപിന്റെ ഭാര്യ ഷീജയുടെ സുഹൃത്ത് എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദനെ ബുധനാഴ്ച്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകക്കുറ്റവും സ്വാമിനാഥനെ ആഗസ്റ്റ് 31 ന് ഷോക്കടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ചതും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
് സംഭവസ്ഥലത്ത് കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ മരുമകള്‍ ഷീജയ്ക്ക് പരിക്കില്ലാത്തതാണ് സംശയത്തിനിടയാക്കിയത്. ഷീജയെ ജില്ലാ ആശുപത്രിയില്‍ എത്തിച്ച സമയം തന്നെ സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതിലാണ് സദാനന്ദനുമായുള്ള ബന്ധം മനസിലായത്.
മങ്കര തേനൂരിലുള്ള ഷീജയുടെ തറവാട് വീടിനോടുള്ള ചേര്‍ന്നുള്ള ഔട്ട് ഹൗസിലാണ് ഇയാള്‍ വാടകയ്ക്ക് താമസിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
19 വര്‍ഷം മുമ്പാണ് പ്രദീപ്കുമാര്‍ ഷീജയെ വിവാഹം കഴിച്ചത്. പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തെ സ്വാമിനാഥന് എതിര്‍ത്തിരുന്നു. വിവാഹശേഷം ഷീജ നിരന്തരമായ മാനസിക പീഡനത്തിന് ഇരയായിരുന്നു. ഇതിലുള്ള വിദ്വേഷമാണ് അഞ്ചു മാസം മുമ്പ് പരിചയപ്പെട്ട സദാനന്ദനിലൂടെ ഷീജ നടപ്പാക്കിയത്.
ചൊവ്വാഴ്ച വൈകുന്നേരം ആറരയോടെ സംഭവസ്ഥലത്തെത്തിയ പ്രതി രാത്രി ഒരു മണിയോടെയാണ് കൃത്യം നടത്തിയതെന്ന് സമ്മതിച്ചു. കൊലപാതകങ്ങള്‍ നടത്തിയ ശേഷം ഷീജയെ കെട്ടിയിട്ട് നൊച്ചൂരെത്തിയ പ്രതി ബസ് കയറി അത്തിപ്പൊറ്റയിലെത്തി കടന്നു. തെളിവെടുപ്പിന് പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രകോപിതരായി അസഭ്യവര്‍ഷവും കൂക്കുവിളിയും നടത്തി. ഷീജയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. ഷീജയാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകയെന്നാണ് പോലീസ് പറയുന്നത്.
മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഉച്ചയ്ക്ക് വീട്ടിലെത്തിച്ച സ്വാമിനാഥന്റെയും പ്രേമകുമാരിയുടെയും മൃതദേഹങ്ങള്‍ മൂന്നരയോടെ തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ സംസ്കരിച്ചു.
ബുധനാഴ്ച രാത്രിയില്‍ മക്കളായ പ്രദീപ് കുമാറും പ്രമോദ് കുമാറും വീട്ടിലെത്തി. ആലത്തൂര്‍ ഡിവൈഎസ്പി പി.ശശികുമാറിന്റെ നേതൃത്വത്തില്‍ കുഴല്‍മന്ദം സി ഐ സിദ്ദിഖിനാണ് അന്വേഷണ ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: