തൃശൂര്‍: പത്തുമാസമായി സ്തംഭനത്തില്‍ കിടക്കുന്ന ദിവാന്‍ജിമൂല മേല്‍പ്പാലനിര്‍മ്മാണത്തിന് ജീവന് വെക്കുന്നു. 19ന് നിര്‍മ്മാണം പുനരാരംഭിക്കും. രണ്ടുമാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി.
റെയില്‍വേ ട്രാക്കിലെ രണ്ട് വൈദ്യുതി തൂണുകള്‍ മാറ്റികിട്ടാത്തതായിരുന്നു ഡിസംബറില്‍ പണി സ്തംഭിക്കാന്‍ കാരണം. മൂന്ന് മാസം മുമ്പ് തൂണുകള്‍ മാറ്റി കിട്ടി. പാലം പണിയില്‍ പ്രധാന സ്ലാബിടാന്‍ റെയില്‍വേ സുരക്ഷാ കമ്മീഷ്ണറുടെ അനുമതി വൈകിയതായിരുന്നു പിന്നെ പ്രശ്നം. ഇപ്പോള്‍ അനുമതിയായി. 19ന് തന്നെ പണി പുനരാരംഭിക്കുമെന്നാണ് റെയില്‍വേ പറയുന്നത്.
പാലം നിര്‍മ്മാണം പൂര്‍ത്തിയായാലും, അപ്രോച്ച് റോഡ് പണിയാതെ തുറന്നുകൊടുക്കാനാകില്ല. അപ്രോച്ച് റോഡ് പണിയേണ്ടത് കോര്‍പ്പറേഷനാണ്. ഇതിനായി ഏട്ടരകോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാര്‍ അനുമതിക്കയിച്ചിരിക്കയാണ്. അനുമതി ലഭിച്ചിട്ടില്ല.
നിലവിലുള്ള പാലത്തിനേക്കാള്‍ 1.5 മീറ്റര്‍ ഉയരത്തില്‍ വടക്കുഭാഗത്തു 10.3 മീറ്റര്‍ വീതിയിലും 32.4 മീറ്റര്‍ ദൂരത്തിലുമാണ് പാലം നിര്‍മ്മാണം. വടക്കുഭാഗത്ത് ദിവാന്ജിമൂലയില്നിന്ന് പൂത്തോള്‍ ജംഗ്ഷന് വരെ 330 മീ ദൂരത്തില്‍ 11 മീറ്റര്‍ വീതിയില്‍ അപ്രോച്ച് റോഡാണ് കോര്പ്പറേഷന് വിഭാവനം ചെയ്തിട്ടുള്ളത്.
റിങ്ങ് റോഡ് ഡി.ടി.പി സ്കീമിന് വിധേയമായി തയ്യാറാക്കിയിട്ടുള്ള റോഡിന് 35 സെന്റ് സ്ഥലം അക്വയര്‍ ചെയ്യേണ്ടതുണ്ട്. സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ സന്നദ്ധത പ്രകടിപ്പിച്ചതിനാല്‍ കലക്ടര്‍ നിശ്ചയിക്കുന്ന വിലക്ക് സ്ഥലം വാങ്ങാനാണ് കോര്പ്പറേഷന് തീരുമാനം. ദിവാന്‍ജിമൂല ഭാഗത്ത് സെന്റിന് 27 ലക്ഷം രൂപ കലക്ടര്‍ നിശ്ചയിച്ചപ്പോള്‍ പൂത്തോള്‍ ജംഗ്ഷനില്‍ 3.9 ലക്ഷം രൂപയാണ് വിലയിട്ടത്. ഇത് അപര്യാപ്തമെന്ന വാദം ഉടമകളില്‍ നിന്നുണ്ടായിട്ടുണ്ട്. കോടതിയെ സമീപിക്കാനാണ് ഇക്കാര്യത്തില്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശം. ഭൂമി ലഭ്യമാക്കല്‍ നടപടികള്‍ താമസിക്കാതെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
പാലം നിര്‍മ്മാണത്തിനായി 6.33 കോടി രൂപ കോര്പ്പറേഷന് മൂന്ന് വര്‍ഷം മുമ്പ് റെയില്‍വേയില്‍ കെട്ടിവെച്ചിട്ടു പണി ഇഴഞ്ഞുനീങ്ങുകയായിരുന്നു. 10 ശതമാനം പലിശക്ക് ബാങ്കില്‍ കിടന്നിരുന്ന വൈദ്യുതി വിഭാഗത്തിന്റെ സ്ഥിരം നിക്ഷേപം പിന്‍വലിച്ചാണ് അന്ന് മേയറായിരുന്ന രാജന് പല്ലന് റെയില്‍വേക്ക് തുക നല്‍കിയത്. പണി നീണ്ടതിനാല്‍ കോര്പ്പറേഷന് പലിശ നഷ്ടം തന്നെ കോടികള്‍ വരും. ഫലപ്രദമായ ഇടപെടുലുകള്‍ ഉണ്ടാകാത്തതായിരുന്നു വൈകാന്‍ കാരണം.
റിങ്ങ് റോഡ് ഡി.ടി.പി സ്കീം അനുസരിച്ച് കെ.എസ്.ആര്.ടി.സിക്ക് മുന്നില്‍ നിന്ന് തുടങ്ങേണ്ട റോഡ് ദിവാന്‍ജിമൂലയില്‍ നിന്നു തുടങ്ങാനാണ് തീരുമാനം. പാലം കഴിയുന്നതോടെ ഇതുവഴി ഗതാഗതം ഇരട്ടിക്കുമെന്നതിനാല് ദിവാന്‍ജിമൂല ചെട്ടിയങ്ങാടി റോഡില്‍ വന്‍ഗതാഗത കുരുക്കുണ്ടാക്കും. കെ.എസ്.ആര്.ടി.സിക്ക് മുന്നിലുള്ള റെയില്‍വേ സ്ഥലം റോഡ് വികസനത്തിന് സൗജന്യമായി നല്‍കാമെന്ന് റെയില്‍വേ വാഗ്ദാനം ചെയ്തിട്ടും സ്ഥലത്തിനായി ഒരപേക്ഷപോലും നല്കാന് കോര്പ്പറേഷന് ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: