കൊച്ചി: ആരാധകരെ ഒരുനിമിഷം. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ കളി നടക്കില്ല. സ്റ്റേഡിയം കോംപ്ലക്സിലെ കടകള്‍ ഒഴിപ്പിക്കാന്‍ ഫിഫ അന്ത്യശാസനം നല്കി. ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് രാജ്യാന്തര ഫുട്ബോള്‍ സംഘടനയുടെ മുന്നറിയിപ്പ്.
ഫിഫയുടെ നിര്‍ദേശം ലഭിച്ചുവെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനില്‍ നിന്ന് ലഭിക്കുന്ന സൂചന. മതിയായ സുരക്ഷ ഉറപ്പാക്കി മാത്രമേ മത്സരങ്ങള്‍ നടത്താനാകൂയെന്നാണ് ഫിഫയുടെ നിലപാട്. സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കണമെന്ന് കൊച്ചിക്ക് വേദി അനുവദിച്ചപ്പോള്‍ തന്നെ ഫിഫ വ്യക്തമാക്കിയിരുന്നു. ഇത് അംഗീകരിച്ച് സംസ്ഥാന സര്‍ക്കാരും ജിസിഡിഎയും ഉറപ്പും നല്കി.
എന്നാല്‍, നാളിതുവരെ ഇതുസംബന്ധിച്ച ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫിഫ നിലപാട് കടുപ്പിച്ചത്. ഹൈക്കോടതി സ്വീകരിക്കുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയിലെ മത്സരങ്ങളുടെ ഭാവി. 21ന് പ്രധാന വേദിയായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും ഫിഫക്ക് കൈമാറാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: