ന്യൂദല്‍ഹി: കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊല്ലുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പിണറായി സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സിപിഎമ്മില്‍ നിന്ന് ബുധനാഴ്ച പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ഋതബ്രത ബാനര്‍ജി. റിപ്പബ്ലിക്ക് ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ബാനര്‍ജി സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു.
ഈ കൊലപാതകങ്ങളില്‍ സര്‍ക്കാരിന് ജനങ്ങളോട് വിശദീകരിക്കേണ്ടിവരും. കൊലകളെപ്പറ്റി പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നിരുന്നു. ആ സമയം ഞാന്‍ നിശബ്ദത പാലിച്ചു. ജനാധിപത്യത്തില്‍ കൊലപാതകങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ് എന്റെ വിശ്വാസം. അതിനാല്‍ ഞാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല, ഋതബ്രത പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോയില്‍ മുസ്ലിം ക്വാട്ടയുണ്ടെന്നു തുറന്നടിച്ചതിനാണ് ഋതബ്രതയെ പുറത്താക്കിയത്.
സിപിഎം ഭരണകാലത്തു മാത്രമാണ് ഇത്തരം കൊലപാതകങ്ങള്‍ കേരളത്തില്‍ നടക്കുന്നത്. പിണറായി സര്‍ക്കാര്‍ ഇതിന് ഉത്തരം പറയണം. സീതാറം യെച്ചൂരി ഭൂരിപക്ഷമില്ലാത്ത ജനറല്‍ സെക്രട്ടറിയാണ്. അതിനാലാണ് അദ്ദേഹത്തിന് ഇൗ വിഷയത്തില്‍ ഒന്നും പറയാന്‍ കഴിയാത്തത്. പോളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ അദ്ദേഹത്തിന് ഭൂരിപക്ഷമില്ല. വന്‍തോതില്‍ പാര്‍ട്ടി അണികളുള്ള സംസ്ഥാനമാണ് കേരളം. കണ്ണൂരിലാണ് കൊലപാതകങ്ങള്‍ കൂടുതലും. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്കു മുന്‍പ് പിണറായി വിജയന് അഭിമുഖം നല്കിയ കാര്യം നോക്കുക. ഒരു പാര്‍ട്ടി നേതാവിന് എങ്ങനെയാണ് യോഗത്തിനു മുന്‍പ് ഇങ്ങനെ ഒരഭിമുഖം നല്കാന് കഴിയുക. കേരളത്തില്‍ കാര്യങ്ങള്‍ ഒട്ടും ശരിയല്ല.
ഇപ്പോള്‍ എന്റെ ജീവനില്‍ പോലും ഭയമുണ്ട്. സുരക്ഷ വേണമെന്ന് ബംഗാള്‍ സര്‍ക്കാരിനോടും കേന്ദ്രേത്താടും ആവശ്യപ്പെടും. എപ്പോള്‍ വേണമെങ്കിലും ഞാന്‍ ആക്രമിക്കപ്പെടാം. ഭയം മൂലം എന്റെ വീട്ടിലല്ല താമസിക്കുന്നത്. ഞാന്‍ ആപ്പിള്‍ വാച്ചും മോബ്ലാ പേനയും ഉപയോഗിച്ചതിന്റെ പേരിലായിരുന്നു പുറത്താക്കല്‍. ഒരു എംപി ഒഴിച്ച് ബാക്കി മുഴുവന്‍ സിപിഎം എംപിമാരും ആപ്പിള്‍ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.
പാര്‍ട്ടിയില്‍ യെച്ചൂരിയും പ്രകാശ് കാരാട്ടും തമ്മില്‍ വലിയ അധികാര വടംവലിയുണ്ട്. ഇടതുപക്ഷ എംപിമാരുടെ എംപി ഫണ്ട് ഉപയോഗത്തില്‍ വന്‍ ക്രമക്കേടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇക്കാര്യം അന്വേഷിക്കമെന്നാവശ്യപ്പെട്ട് രാജ്യസഭാ അധ്യക്ഷന്‍ കത്തു നല്‍കിയതായും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലാണെന്നും ഋതബ്രത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: