കോട്ടയം: പിറവംറോഡ് റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍പ്പാളത്തില്‍ നിന്നും കണ്ടെടുത്ത ഉഗ്രസ്ഫോടനശേഷിയുള്ള ടൈംബോംബ് നിര്‍മിച്ചയാളും പോലീസ് പിടിയിലായി. വെളിയനാട് മുടശേരി മാട്ടം സന്തോഷ് എന്ന സന്തോഷ് (35) ആണ് അറസ്റ്റിലായത്. കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ഡിവൈഎസ്പിമാരാണ് ചോദ്യം ചെയ്യുന്നത്. ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെ ഇയാളുടെ വീടിനു സമീപത്തെ വിശാലമായ റബര്‍ തോട്ടത്തില്‍ നിന്നാണ് സന്തോഷ് പിടിയിലായത്.
ഞായറാഴ്ച പകലും രാത്രിയും പോലീസ് സന്തോഷിനു വേണ്ടി തെരച്ചില്‍ നടത്തി വരികയായിരുന്നു. കൈതക്കാടുകള്‍ നിറഞ്ഞ റബര്‍തോട്ടത്തിലെ തെരച്ചില്‍ ഏറെ ദുഷ്കരമായിരുന്നു. ഇയാള്‍ റബര്‍തോട്ടത്തില്‍ തന്നെയുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിരുന്നു. പുലര്‍ച്ചെ ആറു മണിയോടെ തെരച്ചില്‍ സംഘത്തെ തന്ത്രപൂര്‍വം പിന്‍വലിച്ചതോടെ പോലീസിന്റെ അനക്കം കേള്‍ക്കാതായ ആശ്വാസത്തില്‍ വെള്ളം കുടിക്കാനായി പുറത്തേക്ക് വരാന്‍ ശ്രമിക്കുമ്പോഴാണ് സന്തോഷ് പിടിയിലായത്്.
രാത്രി തെരച്ചില്‍ സംഘത്തെ പിന്‍വലിച്ച ശേഷം മറ്റൊരു സംഘത്തെ നിയോഗിച്ചിട്ടുണ്ടായിരുന്നു. ഇവരാണ് സന്തോഷിനെ പിടികൂടിയത്. ഇയാളെ പിന്നീട് ചോദ്യം ചെയ്യാനായി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പിറവം റോഡ് റെയില്‍വേ സ്റ്റേഷനു സമീപം പൈപ്പ് ബോംബ് വച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് സന്തോഷാണെന്ന് നേരത്തേ പിടിയിലായ സെന്തില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. സന്തോഷാണ് ബോംബ് നിര്‍മിച്ചതെന്നുമായിരുന്നു സെന്തിലിന്റെ മൊഴി.
സെന്തിലിന് ബോംബ് നിര്‍മിച്ചു നല്കിയ സന്തോഷിന് എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ചില ദളിത് സംഘടനകളുമായി ബന്ധമുള്ളതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ കൂടി പശ്ചാത്തലത്തില്‍ ക്രൈം ബ്രാഞ്ച് ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ ഡിവൈഎസ്പിമാരായ ബിജു സ്റ്റീഫന്‍, കെ.എ. ജോസ് എന്നിവര്‍ രണ്ടു മണിക്കൂറോളം സെന്തിലിനെ തലയോലപ്പറമ്പ് സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. ഇത്തരം ബന്ധങ്ങളെപ്പറ്റി സന്തോഷിന്റെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ വ്യക്തമാവുകയുള്ളു. ബോംബ് നിര്‍മാണത്തിലെ വൈദഗ്ധ്യം എവിടെ നിന്നാണ് ലഭിച്ചതെന്നും സന്തോഷിന്റെ ക്രിമനല്‍ പശ്ചാത്തലം മറ്റേതെങ്കിലും ശക്തികള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: