തിരുവനന്തപുരം(മലയിന്‍കീഴ്): മാറനല്ലൂരില്‍ കോണ്‍ഗ്രസ് നേതാവിന്റെ ജനനേന്ദ്രിയം അജ്ഞാതസംഘം വെട്ടിമുറിച്ചു. രണ്ടുകൈയും കാലുകളും അടിച്ചൊടിച്ചു. കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം ജനറല്‍സെക്രട്ടറി ഊരൂട്ടമ്പലം പിരിയാക്കോട് സനല്‍ സദനത്തില്‍ എസ്. സജികുമാറിനെ(47)യാണ് അജ്ഞാതസംഘം ക്രൂരമായി ആക്രമിച്ചത്. കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ കണ്ടക്ടറാണ് ബിജുകുമാര്‍. അക്രമിസംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നതായാണ് സൂചന.
വ്യാഴാഴ്ച രാത്രി 11 നാണ് സംഭവം. വീടിന്റെ ഭിത്തിയിലെ വൈദ്യുതി ഉപകരണങ്ങള്‍ അടിച്ചുപൊട്ടിക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയ സജികുമാറിനെ അജ്ഞാതസംഘം ആക്രമിക്കുകയായിരുന്നു. അമ്മ ആനന്ദവല്ലിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടിമറഞ്ഞു. രക്തത്തില്‍ കുളിച്ചുകിടന്ന സജികുമാറിനെ മാറനല്ലൂര്‍ പോലീസ് എത്തിയാണ് മെഡിക്കല്‍കോളേജിലേക്ക് കൊണ്ടുപോയത്. മുറിഞ്ഞ ജനനേന്ദ്രിയം അടിയന്തിര ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേര്‍ത്തെങ്കിലും ഞരമ്പുകളിലൂടെ രക്തയോട്ടം ഉണ്ടാകുമോ എന്നത് ഇപ്പോള്‍ പറയാനാകില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വീടിന്റെ 200 മീറ്റര്‍ മാറി പ്ലാവറത്തല ക്ഷേത്ര റോഡ് തിരിയുന്നിടത്ത് രണ്ട് ആക്ടീവ സ്കൂട്ടറുകള് കണ്ടെത്തി. അക്രമികള്‍ വന്ന വാഹനങ്ങളാണിതെന്ന് സംശയിക്കുന്നു. ഇവയില്‍ ഒന്ന് ഒരു സ്ത്രീയുടേതെന്നും മറ്റൊന്ന് ഒരു യുവാവിന്റേതാണെന്നും തെളിഞ്ഞിട്ടുണ്ട്. പ്രദേശവാസികളായ രണ്ടുപേര്‍ ഒളിച്ചിരുന്ന് മദ്യപിക്കാന്‍ വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് പോയതാണെന്നും പറയപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നെടുമങ്ങാട് ഡിവൈഎസ്പി ദിനില്‍, കാട്ടാക്കട സിഐ ആര്.എസ്. അനുരൂപ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: