തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്നു രക്തം സ്വീകരിച്ച പെണ്‍കുട്ടിയ്ക്ക് എച്ച്ഐവി ബാധിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
ആര്‍സിസിയില്‍ നിന്ന് പ്രാഥമിക വിവര ശേഖരണം നടത്തിയ പോലീസ് ചികിത്സാ സംബന്ധമായ മുഴുവന്‍ വിവരങ്ങളും വേഗം കൈമാറാന്‍ ആശുപത്രിയ്ക്ക് നോട്ടീസ് നല്കി. കുട്ടിയുടെ ചികിത്സയുടെ ആദ്യഘട്ടം മുതലുള്ള രേഖകള്‍ പരിശോധിക്കും. മാര്‍ച്ചിനു മുമ്പുള്ള രക്തപരിശോധനയുടെ രേഖകള്‍ വിശദമായി പരിശോധിക്കും. മെഡിക്കല്‍ ബോര്‍ഡ്, ഫോറന്‍സിക് പത്തോളജി വിഭാഗങ്ങള്‍ എന്നിവരുടെ സഹായത്തോടെ പിഴവ് കണ്ടെത്തിയ ശേഷമേ നിയമനടപടികള്‍ കൈക്കൊളളാനാകൂവെന്നാണ് പോലീസ് നിലപാട്.
ആശുപത്രി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പുറമേ കുട്ടിയുടെ രക്ഷിതാക്കളെ ഉടന്‍ നേരില്‍ കാണാനും അവരുടെ അനുമതി പ്രകാരം രക്തസാമ്പിളുകള്‍ ശേഖരിച്ച് ഹൈദരബാദിലെ ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കാനും ആലോചിക്കുന്നുണ്ട്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന് സ്വമേധയാ കേസെടുത്തു.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്റ്റര്‍, കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള് സൊസൈറ്റി എന്നിവര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന് അധ്യക്ഷ ശോഭാ കോശി ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ചിലാണ് രക്താര്‍ബുദത്തെ തുടര്‍ന്ന് കുട്ടി ആര്‍സിസിയില്‍ ചികിത്സയ്ക്കെത്തിയത്. ചികിത്സയുടെ ഭാഗമായി റേഡിയേഷന് തെറാപ്പി നടത്തി. അതിനു ശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞു. ഇതു പരിഹരിക്കാനായി ആര്‍സിസിയില്‍ നിന്ന് ബ്ളഡ് ട്രാന്സ്ഫ്യൂഷന് നടത്തിയിരുന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് എച്ച്ഐവി സ്ഥിരീകരിച്ചത്.
സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഡയറക്ടറോട് വിശദീകരണം തേടി. എന്നാല്‍ ആര്‍സിസിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന നിലപാടിലാണ് അധികൃതര്‍. ശാസ്ത്രീയമായ തെളിവുകളും അന്വേഷണ റിപ്പോര്‍ട്ടുകളും കിട്ടിയാലേ നടപടിയുളളൂവെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ആര്‍സിസിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജീവനക്കാര്‍ക്ക് എതിരെ നടപടി വേണം
റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഒന്‍പതുകാരിക്ക് എച്ച്ഐവി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുറ്റക്കാരായ ആശുപത്രി ജീവനക്കാരുടെ പേരില്‍ അടിയന്തിരമായി കര്‍ശന അച്ചടക്കനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കമ്മീഷന് ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് ഉന്നതതല അനേ്വഷണത്തിനും കമ്മീഷന് ഉത്തരവായി. റീജിയണല്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടറും ആരോഗ്യവകുപ്പ് സെക്രട്ടറിയും സംഭവത്തെ കുറിച്ച് അനേ്വഷിച്ച് മൂന്നാഴ്ചയ്ക്കകം വിശദീകരണം ഫയല്‍ ചെയ്യണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്ഐവി ബാധിച്ചുവെന്ന വസ്തുത ഞെട്ടിക്കുന്നതാണെന്ന് പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: