ചെന്നൈ: കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് അവസാനമാകുന്നു. ഒരു സ്വാകാര്യ വെബ്സൈറ്റിന് നല്കിയ അഭിമുഖത്തില്‍, താന്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് കമല്ഹാസന് വ്യക്തമാക്കിയതോടെയാണ് ഊഹാപോഹങ്ങള്‍ക്ക് വിരാമമായത്. സെപ്റ്റംബര്‍ അവസാനത്തോടെ പാര്‍ട്ടി രൂപികരിക്കും എന്നാണ് റിപ്പോര്‍ട്ട്.
തനിക്ക് മറ്റ് രാഷ്ടിയ പാര്‍ട്ടികളുടെ ആശയങ്ങളുമായി സഹകരിക്കാന്‍ സാധിക്കില്ലെന്ന് താരം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടിയെന്നാല്‍ ഒരു പ്രത്യയശാസ്ത്രമാണ്. പക്ഷേ എന്റെ ലക്ഷ്യങ്ങള്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടുമെന്ന് തോന്നുന്നില്ലെന്നും കമല്‍ പറഞ്ഞു.
വാഗ്ദാനം ചെയ്യുന്നവ നിറവേറ്റാന്‍ കഴിയാത്ത ജനപ്രതിനിധികളെ പുറത്താക്കാനുള്ള സംവിധാനമുണ്ടായാലേ ഇന്ത്യയിലെ രാഷ്ട്രീയം നന്നാവുകയുള്ളൂവെന്നും. വോട്ടു ചെയ്തു വിജയിപ്പിച്ചിട്ട് പുറത്താക്കാനായി അഞ്ചു വര്‍ഷം കാത്തിരിക്കുന്ന സ്ഥിതി മാറണം. എന്റെ വീടാണ് ഞാനാദ്യം വൃത്തിയാക്കേണ്ടത്. എന്നിട്ടുവേണം അയല്പക്കങ്ങളിലേക്കു കടക്കാനെന്നും അദ്ദേഹം പറഞ്ഞു. ശശികലയെ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കിയത് തീര്‍ച്ചയായും ഒരു ശരിയായ നടപടിയാണെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരാനാകുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്നും കമല്‍ വ്യക്തമാക്കി.
നേരത്തെ ശശികല-പളനിസാമി-പനീര്‍ശെല്‍വം വിഭാഗങ്ങള്‍ തമ്മിലുള്ള എഐഎഡിഎംകെയിലെ അധികാര വടംവലിയെ നിശിതമായി വിമര്‍ശിച്ച് കമല്ഹാസന് രംഗത്തെത്തിയിരുന്നു.
പളനിസാമി-പനീര്‍ശെല്‍വം ലയനത്തെയും താരം പരിഹസിച്ചിരുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ തലയില്‍ വിഡ്ഢികളുടെ തൊപ്പികളാണ് ഇരിക്കുന്നതെന്നും ഇത് ഉപേക്ഷിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും കമലഹാസന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായും കമലഹാസന് രംഗത്തെത്തിയിരുന്നു.
സര്‍ക്കാര്‍ വകുപ്പുകളിലെല്ലാം അഴിമതിയാണെന്നും ഇതിനെതിരെ ജനങ്ങള്‍ രംഗത്തെത്തണമെന്നും കമലഹാസന് ആഹ്വാനം ചെയ്തിരുന്നു. തമിഴ്നാട് രാഷ്ട്രിയത്തിലെ നാടകീയ രംഗങ്ങളെ വിമര്‍ശിച്ച അദ്ദേഹം, തമിഴ്നാട്ടില്‍ കുതിരകച്ചവടം അനുവദിക്കാനാകില്ലെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: