കൊച്ചി: സത്നാം സിംഗിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ആശ്രമത്തിലേയ്ക്ക് വഴിതിരിച്ചുവിടാന്‍ ചിലര്‍ നടത്തുന്ന ശ്രമം ദുരുപദിഷ്ടമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. വള്ളിക്കാവില്‍ മാതാ അമൃതാനന്ദമയീ ദേവി ഭക്തര്‍ക്ക് ദര്‍ശനം നല്കുന്നതിനിടയില് അതിക്രമിച്ച് കയറി അമ്മയുടെയടുത്തേക്ക് ആക്രോശിച്ച് പാഞ്ഞടുത്ത സത്നാം സിംഗിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജയിലിലാക്കുകയും മാനസികാരോഗ്യകേന്ദ്രത്തില്‍ വച്ച് മരിക്കുകയും ചെയ്തു.
കോടതിയില്‍ കൊണ്ടുപോകുന്നതുവരെ സത്നാം സിംഗിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളോ മുറിവുകളോ ഇല്ലെന്ന് സഹോദരന് വ്യക്തമാക്കിയിട്ടുള്ളതാണ്. പോലീസ് കസ്റ്റഡിയിലെടുത്ത സത്നാമിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ പരിക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്ല. ഈ വസ്തുതകള്‍ക്ക് നേര്‍ക്ക് ബോധപൂര്‍വം കണ്ണടച്ചുകൊണ്ട് മഠത്തില്‍വെച്ച് ഏറ്റ പരിക്കാണ് സത്നാമിന്റെ മരണകാരണമെന്ന് പ്രചരിപ്പിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്, ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ബീഹാറുകാരനായ സത്നാംസിംഗ് എന്തിനാണ് കേരളത്തിലെത്തിയത്. ആര്‍ക്കൊപ്പമാണ് കഴിഞ്ഞത്.
എങ്ങനെ ആശ്രമത്തിലെത്തി. ‘ബിസ്മില്ലാഹി റഹിം’ എന്ന് ആക്രോശിച്ച് അമ്മയെ ആക്രമിക്കാനുണ്ടായ കാരണമെന്താണ്. ഈ കാര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ഇതിന് പകരം അന്വേഷണം വഴിതിരിച്ചുവിടാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ചില സാംസ്ക്കാരിക നായകന്മാരുടെ പ്രസ്താവന സത്യസന്ധമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സത്നാംസിംഗിന്റെ മരണത്തിന്റെ പേരില്‍ മാതാ അമൃതാനന്ദമയീദേവിക്കും ആശ്രമത്തിനും എതിരായ കുപ്രചാരണം ഹിന്ദുധര്‍മ സ്ഥാപനങ്ങളേയും ആചാര്യന്മാരേയും അപകീര്‍ത്തിപ്പെടുത്തി ഹിന്ദുസമൂഹത്തെ നിര്‍വീര്യമാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഇതിനെ ശക്തമായി ചെറുത്തു തോല്‍പ്പിക്കേണ്ടതാണ്, ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: