ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഖാനി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന വേളയില്‍ നടന്ന കല്‍ക്കരി ഇടപാടില്‍നിന്ന് കോണ്‍ഗ്രസിനും വന്‍ തുക കോഴ കിട്ടിയിട്ടുണ്ടെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
കല്‍ക്കരി ഇടപാടില്‍ ആരോപണവിധേയനായ പ്രധാനമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വന്‍ ബഹളം നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും ആരോപണമുയര്‍ന്നിരിക്കുന്നത്. പണം വാങ്ങിയാണ് കല്‍ക്കരി ഇടപാടിന് കോണ്‍ഗ്രസും കേന്ദ്രവും പച്ചക്കൊടി കാട്ടിയതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടി.
എന്നാല്‍ തങ്ങള്‍ പണം വാങ്ങിയതിന് തെളിവുണ്ടെങ്കില്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. കല്‍ക്കരി ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സിഎജിക്കുള്ള നിയമപരമായ അധികാരത്തേയും അദ്ദേഹം ചോദ്യം ചെയ്തു.
അതിനിടെ കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ചത് സംബന്ധിച്ച് സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരെ ഇന്നലെ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ പ്രധാനമന്ത്രി മന്മോഹന് സിംഗിന് ബിജെപിയുടെ രൂക്ഷവിമര്‍ശനം. സിഎജി റിപ്പോര്ട്ടിന്മേല് സഭയ്ക്കുള്ളില്‍ പ്രസ്താവന നടത്തിയ പ്രധാനമന്ത്രിയുടെ നടപടി തെറ്റായിപ്പോയെന്നും റിപ്പോര്‍ട്ട് സംബന്ധിച്ച് പബ്ലിക് അക്കൗണ്ട് കമ്മറ്റിയില്‍ ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്നും ബിജെപി നേതാവ് ജസ്വന്ത്സിംഗ് പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ പ്രതിഷേധ പ്രകടനങ്ങള്‍ അവസാനിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചിട്ടില്ലെന്നും പാര്‍ലമെന്റ് ബഹിഷ്ക്കരണമുള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും എട്ട് വര്‍ഷമായി രാജിവെക്കേണ്ടതായ അവസരങ്ങളെല്ലാം പ്രധാനമന്ത്രി മുതലെടുക്കുകയായിരുന്നുവെന്നും അതിനിനി അനുവദിക്കില്ലെന്നും ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി അറിയിച്ചു. ഇത് അഴിമതി സര്‍ക്കാരാണ്. സഭയ്ക്കുള്ളില്‍ ഇത്തരം പ്രസ്താവനകളിറക്കി പാര്‍ലമെന്റിനെയും അഴിമതി മറയാക്കാന്‍ അനുവദിക്കില്ല, റൂഡി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ രാജ്യം അസ്വസ്ഥമാണ്. അഴിമതി നടത്തിയതിലെ വസ്തുതകള്‍ മറച്ചുവെച്ച് രക്ഷപ്പെടാനുള്ള ഒഴിവുകഴിവുകള്‍ നിരത്തുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. എന്നാല്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ പ്രധാനമന്ത്രി തന്റെ പങ്ക് അംഗീകരിക്കുന്നുണ്ടെന്നും മറ്റൊരു ബിജെപി വക്താവായ പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പ്രധാനമന്ത്രി അഴിമതിയുടെ ഉത്തരവാദിത്തംകൂടി ഏറ്റെടുത്ത് രാജിവെക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പുറത്തുവരുന്ന അഴിമതികളിലൂടെ യുപിഎ സര്‍ക്കാരിന്റെ ഭിന്നമുഖങ്ങളാണ് തെളിയുന്നതെന്ന് രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ നജ്മ ഹെപ്ത്തുള്ള അഭിപ്രായപ്പെട്ടു. 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ സിഎജി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ടെലികോം വകുപ്പ് മന്ത്രി എ.രാജയെ രാജിവെക്കാന്‍ നിര്‍ബന്ധിച്ച അതേ മുന്നണി തന്നെയാണ് കല്‍ക്കരി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
1.86 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയെന്ന റിപ്പോര്‍ട്ടില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് പ്രധാനമായും പ്രധാനമന്ത്രി തന്നെയാണ്. കേസില്‍ സ്വതന്ത്ര അന്വേഷണം സാധ്യമാകണമെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് ബിജെപി നേതാവ് ബല്‍ബീര്‍ പുഞ്ച് ചൂണ്ടിക്കാട്ടി. ഇത്തരമൊരു പ്രസ്താവനയിലൂടെ പ്രധാനമന്ത്രി സ്വയം പരിഹാസ്യനായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഇന്നലെയും ബഹളം തുടര്‍ന്നതോടെ സഭാ നടപടികള്‍ തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: