ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം അന്വേഷിക്കാന്‍ സ്കോർട്ട്ലാൻഡ് യാർഡ് പോലീസും രംഗത്ത്. പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) സഹായിക്കാന്‍ രണ്ട് മുതിര്‍ന്ന സ്കോർട്ട്ലാൻഡ് യാർഡ് പോലീസ് ഉദ്യോഗസ്ഥരാണ് ബെംഗളൂരുവില്‍ എത്തിയിട്ടുള്ളത്.
കര്‍ണാടക സാഹിത്യകാരനും പണ്ഡിതനുമായ കല്‍ബുര്‍ഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനും സ്കോർട്ട്ലാൻഡ് യാർഡ്ന്റെ സഹായം തേടിയിരുന്നു. ഗൗരി ലങ്കേഷിനെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന രണ്ട് മുന്‍ നക്സലുകളായ സിരിമാനെ നാഗരാജ്, നൂര്‍ ശ്രീധര്‍ എന്നിവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ മിടുക്കരായ രണ്ട് ഉദ്യോഗസ്ഥര്‍ ബുധനാഴ്ചയാണ് ഇന്ത്യയില്‍ എത്തിയത്.
പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകളെല്ലാം ഇവര്‍ക്കു കൈമാറി. ഇവ സൂക്ഷ്മമായി ഉദ്യോഗസ്ഥര്‍ പഠിക്കും. ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്കിന്റെ ഉറവിടമാണു പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ മുഖ്യമായും അന്വേഷിക്കുന്നത്. വീട്ടില്‍നിന്നും നഗരത്തിലെ ടോള്‍ ബൂത്തുകളില്‍നിന്നുമുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: