ബെംഗളൂരു: തന്നെ വെടിവെച്ചു വീഴ്ത്തിയ അക്രമിയെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് നന്നായി കണ്ടിരുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി. അക്രമിയുടെ മുഖത്തു നോക്കിത്തന്നെയാണ് ഗൗരി വെടിയേറ്റു വീണതെന്നാണ് ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷം പോലീസ് പറയുന്നത്. സപ്തംമ്പര്‍ അഞ്ചിനു രാത്രിയാണ് മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷ് ബെഗളൂരുവിലെ വീട്ടില്‍ വെടിയേറ്റു മരിച്ചത്.
ഗേറ്റ് അടച്ച് വീട്ടിലേക്കു നടന്ന ഗൗരിയെ അക്രമി പേരു വിളിച്ചു. അക്രമിയുടെ കൈയില്‍ അപ്പോള്‍ തോക്കുണ്ടായിരുന്നു. തിരിഞ്ഞു നിന്ന ഗൗരിയുടെ ഇടതു വാരിയെല്ലിലാണ് ആദ്യ ബുള്ളറ്റ് പതിച്ചത്. അടുത്ത ബുള്ളറ്റ് വാരിയെല്ലിന്റെ വലതു ഭാഗത്താണ് ഏറ്റത്. മൂന്നാമത്തെ ബുള്ളറ്റിനു ലക്ഷ്യം തെറ്റി.
അപ്പോഴേക്ക് ഗൗരി മൂന്നുനാലടി പിന്നോട്ടു മാറി. എന്നാല്‍ പിന്‍ഭാഗത്തു തുളച്ചു കയറിയ ബുള്ളറ്റ് ഹൃദയത്തില്‍ തൊട്ടാണ് നിന്നത്. ഈ പരിക്കാണ് ഗൗരിയുടെ ജീവനെടുത്തതെന്നാണ് പോലീസ് പറയുന്നത്. പിന്നീട് മുപ്പതു മുതല്‍ അറുപതു സെക്കന്‍ഡു വരെ ഗൗരിക്കു ജീവനുണ്ടായിരുന്നു എന്നാണ് കരുതുന്നത്.
ഗൗരിയുടെ വീടിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് ഈ നിഗമനങ്ങളിലേക്ക് എത്തിയത്. കൊലയാളികളെക്കുറിച്ചുള്ള നിര്‍ണായക സൂചനകള്‍ പോലീസിന് ഇപ്പോഴും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: