സോള്‍: ഉത്തരകൊറിയ വീണ്ടും ജപ്പാന് മുകളിലൂടെ മിസൈല്‍ പറത്തി. ജപ്പാനിലെ ദീപുകള്‍ ബോംബിട്ട് കടലില്‍ മുക്കുമെന്ന് കഴിഞ്ഞദിവസം ഭീഷണിയുയര്‍ത്തിയതിന് പിന്നാലെയാണ് ഉത്തര കൊറിയ ഇന്നലെ മിസൈല്‍ പറത്തിയത്.
ഉത്തര പ്യോങ്യാങിലെ സുനാന്‍ വ്യോമത്താവളത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന മിസൈല്‍ ജപ്പാന്റെ വടക്കന്‍ ദ്വീപായ ഹൊക്കൈഡോയ്ക്ക് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തില്‍ പതിച്ചു. 770 കിലോ മീറ്റര്‍ ഉയരത്തിലൂടെ 3700 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് മിസൈല്‍ സമുദ്രത്തില്‍ പതിച്ചത്. കഴിഞ്ഞ മാസം 29ന് ഉത്തരകൊറിയ ഇതുപോലെ മിസൈല്‍ പറത്തിയിരുന്നു.
ഉത്തരകൊറിയ മിസൈല്‍ പറത്തി നിമിഷങ്ങള്‍ക്കകം ദക്ഷിണ കൊറിയ രണ്ട് മിസൈലുകള്‍ വിക്ഷേപിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരകൊറിയയുടെ പ്രകോപനപരമായ നടപടിയെ ജപ്പാനും ദക്ഷിണകൊറിയയും ശക്തമായി വിമര്‍ശിച്ചു. ഇത്തരം പ്രകോപനപരമായ നടപടികള്‍ ജപ്പാന് കൈയുംകെട്ടി നോക്കിയിരിക്കില്ല. ഇത് ആവര്‍ത്തിച്ചാല്‍ അവരുടെ ഭാവി ഇരുളടഞ്ഞുപോകുമെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു.
ഉത്തരകൊറിയയുടെ ഈ നടപടിയെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണും അപലപിച്ചു.ഇതിന്റെ ഉത്തരവാദിത്വം അവരുടെ സാമ്പത്തിക പങ്കാളികളായ റഷ്യയ്ക്കും ചൈനയ്ക്കുമാണെന്ന് റെക്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: