കോട്ടയം: റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ സംസ്ഥാനം ഏറെ പിന്നിലേക്ക്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ച തുകയുടെ പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ് ഇതുവരെ ചെലവഴിക്കാനായത്. കേരളത്തിന് 800 കോടി രൂപയാണ് പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ക്ക് ലഭിച്ചത്. ഈ നിലയില്‍ പോയാല്‍ മാര്‍ച്ചിനുമുമ്പ് പകുതി തുകപോലും ചെലവഴിക്കാന്‍ സാധിക്കില്ലെന്നാണ് റെയില്‍വേ കേന്ദ്രങ്ങള്‍ പറയുന്നത്.
തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴിയും ആലപ്പുഴ വഴിയുമുള്ള പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിനാല്‍ പുതിയ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം പരിഗണേക്കണ്ടെന്നാണ് റെയില്‍വേയുടെ തീരുമാനം. ബുള്ളറ്റ് ട്രെയിനിലേക്ക് റെയില്‍വേ കടന്നപ്പോഴാണ് സംസ്ഥാനത്ത് ഇത്തരമൊരു അവസ്ഥ. സ്ഥലമെടുപ്പില്‍ സര്‍ക്കാര്‍ വരുത്തുന്ന കാലതാമസം, നിര്‍മ്മാണ ചെലവ് വഹിക്കുന്ന കാര്യങ്ങളില്‍ റെയില്‍വേയുമായി നിലനില്‍ക്കുന്ന തര്‍ക്കം എന്നിവയാണ് പ്രധാന തടസ്സങ്ങള്‍.
മാര്‍ച്ചിന് മുമ്പ് അനുവദിച്ച തുക ചെലവഴിച്ചില്ലെങ്കില്‍ നഷ്ടപ്പെടും. അടുത്ത വര്‍ഷത്തെ വിഹിതത്തില്‍ കാര്യമായ കുറവ് ഉണ്ടാവുകയും ചെയ്യും. 2015-16 വര്‍ഷത്തിലും പണം ചെലവഴിക്കുന്നതില്‍ സംസ്ഥാനം പിന്നിലായിരുന്നു. ഇക്കാരണത്താല്‍ 2016-17 വര്‍ഷത്തില്‍ 800 കോടിയായി കുറഞ്ഞു. എന്നാല്‍ സാമ്പത്തിക വര്‍ഷം പകുതിയാകറായിട്ടും ചെലവഴിച്ച തുക പത്ത് ശതമാനത്തില്‍ താഴെ മാത്രമാണ്.
2019-ല്‍ പൂര്‍ത്തിയാകുമെന്ന് പ്രഖ്യാപിച്ച തിരുവനന്തപുരം-എറണാകുളം സമ്പൂര്‍ണ്ണ ഇരട്ടപ്പാതയുടെ കമ്മീഷനിങ് വൈകുമെന്നാണ് സൂചന. ചങ്ങനാശേരി മുതല്‍ കുറുപ്പന്തറ വരെ 28 കിലോമീറ്റര്‍ മാത്രമാണ് ഇരട്ടിപ്പിക്കാനുള്ളത്. എന്നാല്‍ ചിങ്ങവനം ഭാഗത്തെ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം പാതിവഴിയിലാണ്. ഒന്‍പത് മേല്‍പ്പാലങ്ങളില്‍ അഞ്ചെണ്ണത്തിന്റെ നിര്‍മ്മാണം മാത്രമാണ് നടക്കുന്നത്. കോട്ടയം ഭാഗത്തെ പാത നിര്‍മ്മാണത്തിന് ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതേയുള്ളു. കോട്ടയം ഭാഗത്ത് രണ്ട് പുതിയ തുരങ്കങ്ങള്‍ ഉള്‍പ്പെടെ വലിയ നിര്‍മ്മാണങ്ങളാണ് വേണ്ടി വരുന്നത്. ആലപ്പുഴ വഴിയാണെങ്കില്‍ ഹരിപ്പാട് വരെ എത്തിനില്‍ക്കുകയാണ് ഇരട്ടിപ്പിക്കല്‍. ഇത് പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരും.
സംസ്ഥാനത്ത് അനുമതി നല്കിയ 96 മേല്‍പ്പാലങ്ങളില്‍ 12 എണ്ണം മാത്രമാണ് നിര്‍മാണ ഘട്ടത്തിലേക്ക് കടന്നത്. മേല്പ്പാലങ്ങളുടേതുള്പ്പെടെ നിര്‍മ്മാണത്തിലെ കാലതാമസം ചൂണ്ടിക്കാണിച്ച് റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് കത്തെഴുതിയിരുന്നു. എന്നാല്‍ സ്ഥലമെടുപ്പ് കാര്യത്തില്‍ മുന്നോട്ട് പോകാനായില്ല. പ്രധാന കാരണം സ്ഥലം നഷ്ടപ്പെടുന്നവരുടെ എതിര്‍പ്പാണ്. നിലവിലെ പാതയുടെ ശേഷിവച്ച് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഉള്ള പാതയുടെ ശേഷിയെക്കാളും 40 ശതമാനത്തില്‍ അധികം വണ്ടികള്‍ ഓടുന്നുണ്ട്. ഇതില്‍ കൂടുന്നത് അപകടകരമാണെന്നാണ് റെയില്‍വേ എഞ്ചീനിയറിങ് വിഭാഗം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: