ന്യൂദല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥി വിഷയത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അഭയാര്‍ത്ഥികളെ തിരികെ അയക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കുടൂതല്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലമാണ് രണ്ടാമത് സമര്‍പ്പിക്കുകയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും എത്രയും വേഗം തിരികെ അയക്കണമെന്നുമുള്ള ആദ്യ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സത്യവാങ്മൂലം രണ്ടുദിവസത്തിനകം സമര്‍പ്പിക്കുമെന്ന് രാജ്നാഥ് സിങ് അറിയിച്ചത്.
പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരസംഘടനകളുമായി അഭയാര്‍ത്ഥികളില്‍ പലര്‍ക്കും സജീവ ബന്ധമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് അഭയാര്‍ത്ഥികളെ മ്യാന്മറിലേക്ക് തിരിച്ചയക്കണമെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്.
ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടാവരുതെന്നും രാഷ്ട്രീയ അഭയം ആവശ്യപ്പെട്ട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ നല്കിയ ഹര്ജികളിന്മേല് നിലപാടറിയിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 14,000ത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണ് ഇന്ത്യയില്‍ അഭയം തേടിയിരിക്കുന്നത്. എന്നാല്‍ അനധികൃതമായി താമസിക്കുന്നവരുടെ എണ്ണം 40,000ത്തിന് മുകളിലാണ്.
അനധികൃത താമസക്കാരെ മ്യാന്മറിലേക്ക് തിരികെ അയക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ജമ്മു, ഹൈദരാബാദ്, ഹരിയാന, ഉത്തര്‍പ്രദേശ്, ദല്‍ഹി, രാജസ്ഥാന് എന്നീ സ്ഥലങ്ങള്‍ക്ക് പുറമേ കേരളത്തിലും അനധികൃത റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: