കടകംപള്ളി സുരേന്ദ്രന് ദേവസ്വം വകുപ്പിന്റെ കൂടി മന്ത്രിയാണ്. ദേവസ്വത്തിന്റെ പണി എന്താണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ബാഹ്യമായ കാര്യങ്ങള്‍ മാത്രമല്ല, അകത്തുള്ള സംഗതികളും മനസ്സിലാക്കണം. ക്ഷേത്രത്തിനകത്ത് ഒരു വിശ്വാസി കടന്നാല്‍ ആദ്യം കൈ കൂപ്പിപ്പോകും. പാരമ്പര്യമായി ദൈവവിശ്വാസികളായ കുടുംബാംഗമെന്ന് കടകംപള്ളി സ്വയം വെളിപ്പെടുത്തിയിട്ടുണ്ട്. ആ നിലയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാലെടുത്തുവച്ചാല്‍ താനേ കൈ കൂപ്പിപ്പോകും. അതാണ് കണ്ണന്റെ കെണി. അത് ഭക്തജനങ്ങള്ക്കറിയാം. കമ്മ്യൂണിസ്റ്റുകാര്‍ക്കും അറിയാം. പാര്‍ട്ടി പരിപാടി മുറുകെ പിടിക്കുന്ന കമ്മ്യൂണിസ്റ്റുകാരന് പാരമ്പര്യം മറന്നേ പറ്റൂ. കാപട്യം എത്രകാലം കൊണ്ടുനടക്കാന്‍ സാധിക്കും? അതാണിവിടെ സംഭവിച്ചത്.
അഷ്ടമിരോഹിണി ദിവസം മന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി, കണ്ണനെ തൊഴുതു. വഴിപാടു കഴിച്ചു, കാണിക്കയിട്ടു…. കമ്മ്യൂണിസ്റ്റുകാരനായ മന്ത്രി കടകംപള്ളി സുരേന്ദ്രന് അത്രയേ ചെയ്തുള്ളൂ. കമ്മ്യൂണിസ്റ്റുകാര്‍ക്ക് യോജിച്ച നടപടിയല്ലെന്ന ആക്ഷേപം ശക്തമായി. കടകംപള്ളിയില്‍ നിന്ന് വിശദീകരണം തേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വ്യക്തമാക്കിയതത്രേ. അഷ്ടമിരോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലിയും നടത്തിക്കളഞ്ഞു. സോപാനത്തെത്തി തൊഴുതു. അന്നദാനത്തിനും പണം നല്കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് മന്ത്രി പൊതുയോഗത്തില്‍ പറയുകയും ചെയ്തു.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു സിപിഎം മന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പരസ്യമായി തൊഴുന്നതും വഴിപാട് നടത്തുന്നതും. ഘടകകക്ഷികള്‍ക്ക് നല്‍കിയിരുന്ന ദേവസ്വം വകുപ്പ് ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതലാണ് സിപിഎം ഏറ്റെടുത്തത്. വി.വിശ്വനാഥമേനോനും വി.എസിന്റെ കാലത്ത് ജി.സുധാകരനും വകുപ്പുഭരിച്ചു. ഇവര്‍ ക്ഷേത്രത്തില്‍ വന്നെങ്കിലും തൊഴാനോ വഴിപാട് കഴിക്കാനോ തയ്യാറായിരുന്നില്ല. ഇതിനു വിപരീതമായാണ് കടകംപള്ളി പെരുമാറിയത്. കടകംപള്ളി ഒരു ദിവസം മുഴുവന്‍ ഗുരുവായൂരില്‍ ചെലവഴിച്ചതും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനത്തിനിടയാക്കി.
കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തിന് യോജിച്ച നടപടിയല്ല ഇതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. കോടിയേരി ബാലകൃഷ്ണന്റെ പേരില്‍ കാടാമ്പുഴ ക്ഷേത്രത്തില്‍ പൂമൂടല്‍ നടത്തിയപ്പോഴും, മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ മകന്റെ വിവാഹം ക്ഷേത്രത്തില്‍ നടത്തിയപ്പോഴും വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍, സംഭവത്തില്‍ അവര്‍ക്ക് പങ്കില്ലെന്നും വീട്ടുകാരുടെ വിശ്വാസത്തിലാണ് ചടങ്ങുകള്‍ നടന്നതെന്നും വിശദീകരിച്ച് പാര്‍ട്ടി തലയൂരി. എന്നാല്‍, ശബരിമലയ്ക്ക് പോയ ചില സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി അച്ചടക്കനടപടിയെടുത്തിരുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ മകള്‍ക്ക് മിന്നുകെട്ടിയത് പരുമല പള്ളിയിലാണ്. തീര്‍ത്തും മതാചാരപ്രകാരം തന്നെ.
വത്തിക്കാനില്‍ ചെന്ന് മാര്‍പാപ്പയെ കണ്ട് മുത്തം നല്കി കൊന്ത സ്വീകരിച്ചവരില്‍ ഇ.കെ.നായനാരും പിണറായി വിജയനും തോമസ് ഐസക്കുമുണ്ട്. ഇവരോട് ആരും വിശദീകരണം ചോദിച്ചിട്ടില്ല. മതവിശ്വാസികളായി ടി.കെ.ഹംസയ്ക്കും കെ.ടി.ജലീലിനും പാര്‍ട്ടിയില്‍ നില്ക്കാം. പല പാര്‍ട്ടി സമ്മേളനങ്ങളിലും ദൈവവിശ്വാസവും മതാചാരങ്ങളെയും വിലക്കി തീരുമാനങ്ങളെടുത്തിട്ടുണ്ട്. പാര്‍ട്ടി അനുഭാവികള്‍ക്ക് പള്ളിയിലും അമ്പലത്തിലും ചര്‍ച്ചിലുമൊക്കെ പോകാം. പക്ഷേ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇതിന് അനുമതിയില്ല. വീട് പാലുകാച്ചുമ്പോഴോ വിവാഹാദി ചടങ്ങിലോ മതാചാരങ്ങള്‍ അനുഷ്ഠിക്കരുത്. ഈ തീരുമാനങ്ങളെഴുതിവച്ച് മഷി ഉണങ്ങുംമുമ്പേ നേതാക്കള്‍ തന്നെ അത് ലംഘിച്ചതിന്റെ പട്ടിക നീണ്ടതാണ്.
ദേവസ്വം മന്ത്രിയുടെ പേരില്‍ തന്നെ ഒരു ‘പള്ളി’ എഴുന്നള്ളിക്കുന്നുണ്ട്. പള്ളിയിലാണ് സുരേന്ദ്രന് ഭക്തിമാര്‍ഗത്തില്‍ സഞ്ചരിച്ചതെങ്കില്‍ പട്ടും വളയും കിട്ടിയേനെ. ദേവസ്വം മന്ത്രി ക്ഷേത്രത്തില്‍ കയറിയതാണ് അപരാധമായിരിക്കുന്നത്. സുരേന്ദ്രന് സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന സമര്‍ത്ഥനായ കമ്മ്യൂണിസ്റ്റുകാരനാണ്. ഏത് ഏടാകൂടം വന്നു തലയില്‍ കയറിയാലും അതൊന്ന് കുടഞ്ഞ് തലയുയര്‍ത്തി നടക്കും. വ്യാജമദ്യവ്യവസായി ഇപ്പോള്‍ ജയിലില്‍ കഴിയുന്ന മണിച്ചന്റെ മാസപ്പടി നല്കുന്ന പട്ടികയില്‍ കടകംപള്ളിയുടെ പേരുകൂടി ഉണ്ടായതാണ്. ജില്ലാ സെക്രട്ടറിയായിരുന്ന സ്റ്റാന്‍ലി സത്യനേശന്റെ സെക്രട്ടറി പണി തെറിച്ചിട്ടും കടകംപള്ളിക്ക് പാര്‍ട്ടി ഒരു ചില്ലിക്കമ്പുകൊണ്ടുപോലും നോവിക്കാന്‍ പറ്റാത്തവിധം ഓതിരം മറിഞ്ഞതാണ്. എന്നിട്ടാണിപ്പോഴത്തെ ‘വിശദീകരണം’ തേടല്‍.
ഇന്ത്യയിലെ തന്നെ ഏറ്റവും മുന്തിയ നേതാവ് അടിക്കടി മഥുരവരെ പോയത് വിവാദമായപ്പോള്‍ മീനാക്ഷി ക്ഷേത്രത്തില്‍ തൊഴാനുള്ള ഭാര്യയുടെ ആഗ്രഹസാദ്ധ്യത്തിനാണെന്ന് വിശദീകരിച്ച് തടിതപ്പിയത് പഴമക്കാര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകുമല്ലോ. ഭാര്യയുടെ ചിതാഭസ്മം ചുമന്ന് ഗംഗയിലൊഴുക്കാന്‍ പി.ബി.നേതാവ് പോയത് മാലോകര്‍ക്ക് ഏറെ അറിയില്ലെങ്കിലും ഒരുമാതിരിപ്പെട്ട നേതാക്കള്‍ക്കെല്ലാം അറിയുന്നതാണ്. പി.ബിയില്‍ വിളങ്ങിയ നേതാക്കളുടെ ചിതാഭസ്മം കന്യാകുമാരിയിലെ ത്രിവേണീസംഗമത്തില്‍ അലിയിക്കാന്‍ പോകരുതെന്ന് പറയാതിരുന്ന ഇന്നത്തെ നേതാക്കള്‍ എങ്ങനെ കൃഷ്ണനെ താണുവണങ്ങിയ കടകംപള്ളിയെ തള്ളിപ്പറയും? ക്ഷേത്രത്തില്‍ ചെന്നത് തെറ്റെങ്കില്‍ ദേവസ്വം ഭരിക്കുന്നതും തെറ്റുതന്നെയല്ലേ? ജന്മാഷ്ടമി ആഘോഷ (?)മാക്കുന്നതിന് നിര്‍ദ്ദേശവും നേതൃത്വവും നല്കിയ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ വാഴ്ത്തപ്പെട്ടവനാക്കിയ പാര്‍ട്ടിക്ക് എങ്ങനെ കണ്ണനെ തൊഴുത കടകംപള്ളിയെ കളങ്കിതനാക്കാന്‍ സാധിക്കും. അമ്പലഭരണം പിടിച്ചടക്കാന്‍ വാശിയോടെ മത്സരിക്കാന്‍ നിര്‍ദ്ദേശം നല്കിയ പാര്‍ട്ടിക്ക് അമ്പലത്തില്‍ കടന്നതിന് വിലക്കേര്‍പ്പെടുത്താന്‍ നോക്കുന്നത് ഏത് നയത്തിന്റെ പേരിലാണ്?
പാര്‍ട്ടി സംഘടിപ്പിച്ച സമ്മേളനങ്ങളില്‍ നിസ്കരിക്കാന്‍ സമയവും സൗകര്യവും ഏര്‍പ്പെടുത്താം. ദേവസ്വം മന്ത്രിക്ക് ക്ഷേത്രത്തില്‍ കടന്നുകൂടെ? ഒരുപന്തിയില്‍ രണ്ട് വിളമ്പ് എങ്ങനെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും? ക്ഷേത്രത്തില്‍ കയറാതെ എങ്ങിനെയാണ് ക്ഷേത്രത്തിലുള്ള ആര്‍എസ്എസുകാരെ ഒഴിവാക്കാന്‍ കഴിയും? അമ്പലമുറ്റത്തുനിന്നും ആര്‍എസ്എസുകാരെ ആട്ടിപ്പായിക്കണമെന്നത് കടകംപള്ളി സൂക്ഷിച്ച സ്വകാര്യ ആഗ്രഹമല്ല. പരസ്യപ്രസ്താവനയാണ്. അതിനെ കയ്യടിച്ച് അംഗീകരിച്ച പാര്‍ട്ടിയാണ് സിപിഎം. തന്റെ ആഗ്രഹപൂര്‍ത്തീകരണം സാധിക്കണമെങ്കില്‍ കടകംപള്ളി പാര്‍ട്ടിക്ക് കീഴടങ്ങാതിരിക്കണം. ദേവസ്വം ബോര്‍ഡിന്റെ അമ്പലങ്ങളില്‍ മാത്രമല്ല ചെറുതും വലുതുമായ എല്ലാ ക്ഷേത്രങ്ങളിലും കയറിക്കുമ്പിടണം. വിഗ്രഹം തൊഴണം. പൂജാരിമാര്‍ക്ക് ദക്ഷിണ നല്‍കണം. കാണിക്ക ഇടണം. പുഷ്പാഞ്ജലി കഴിപ്പിക്കണം.
നക്ഷത്രം പാര്ട്ടിക്കൊടിയടയാളത്തിലുള്ളതിനാല് നക്ഷത്രംപറഞ്ഞ് പൂജയ്ക്ക് കുറിക്കുന്നതിലും തെറ്റില്ല. പക്ഷേ ക്ഷേത്രത്തില്‍ കയറിയാല്‍ തന്റെ മുന്‍ഗാമി ചെയ്തതുപോലെ പൂജാരിമാര്‍ ഉടുത്ത വസ്ത്രത്തിന്റെ നീളവും വീതിയും വലുപ്പവുമൊന്നും അളക്കാന്‍ നോക്കരുത്. ക്ഷേത്രത്തില്‍ കയറിയതിന് പാര്‍ട്ടിയേ കോപിക്കൂ. ഭഗവാന്റെ അനുഗ്രഹമുണ്ടാകും. അതുമതി. തടിയും താടിയുമുള്ളതിനാല്‍ ഒരു ഭക്തിപ്രസ്ഥാനം ബദലായി തുടങ്ങാം. സഖാവ് കടകംപള്ളിയെ സ്വാമി കടകംപള്ളിയാനന്ദനായിക്കാണാന് ഇടവരുത്തട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: