The code of Education to be kept in view is the Education of moral character, development of the spirit of Loyalty and patriotisam and acquisition of knowledge necessary for practical occupation.’The Training imported in the universities must be highly practical’
സാങ്കേതിക വൈദഗ്ദ്ധ്യത്തിലും ഭരണനിര്‍വ്വഹണത്തിലും തികഞ്ഞ സത്യസന്ധതയും ആത്മാര്‍ത്ഥയും ദേശസ്നേഹവും പുലര്‍ത്തി, മാതൃകാ എഞ്ചിനീയറായിരുന്ന ഭാരതരത്ന സര്.മോക്ഷകുണ്ഡം വിശ്വേശ്വരയ്യയുടെ വാക്കുകളാണ് മേലുദ്ധരിച്ചിട്ടുള്ളത്.
ആ മഹദ് വ്യക്തിയുടെ ജന്മദിനം (സപ്തംബര്‍ 15) എഞ്ചിനീയേഴ്സ് ദിനമായി സര്‍വ്വകലാശാലകളും ശാസ്ത്രസാങ്കേതിക സമിതികളും ഭാരതമാകെ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. അദ്ദേഹം നിര്‍ദ്ദേശിച്ച ലക്ഷ്യത്തിലെത്താന്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് സാധിച്ചിട്ടുണ്ടോയെന്നതാണ് ചിന്താവിഷയം. എഞ്ചിനീയറിങ് കോളേജുകളുടെ ബാഹുല്യവും അടിസ്ഥാനസൗകര്യങ്ങളുടെയും വിദഗ്ദ്ധ അദ്ധ്യാപകരുടെയും അപര്യാപ്തതയുടെയും അഭാവത്തിന്റെയും ഫലമായി ബിരുദം നേടി പുറത്തുവരുന്ന യുവാക്കള്‍ തൊഴില്‍മേഖലക്ക് അസ്വീകാര്യരായിത്തീരുന്നു. ഇതിന് ഉത്തരവാദികള്‍ ആരാണെന്ന് കണ്ടെത്തുകയല്ല, എന്താണ് പരിഹാരമെന്നാണ് പരിശോധിക്കേണ്ടത്.
പാഠ്യപദ്ധതി തയ്യാറാക്കുന്നതിലും പരീക്ഷാനടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും മുമ്പുണ്ടായിരുന്ന പരാധീനതകള്‍ കേരളസാങ്കേതിക സര്‍വകലാശാല സ്ഥാപിതമായതോടെ ഏറെക്കുറെ പരിഹരിക്കപ്പെട്ടുവെന്ന് പറയാം. എന്നാല്‍ സ്വന്തമായി ഒരു ആസ്ഥാനം പോലുമില്ലാതെ സര്‍വ്വകലാശാല പ്രവര്‍ത്തനം മുരടിച്ചുനില്ക്കുന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്. വിദ്യാഭ്യാസ നിലവാര തകര്‍ച്ചക്ക് പരിഹാരമായി ഉയര്‍ന്ന നിലവാരത്തിലുള്ള പാഠ്യക്രമവും സിലബസ്സും നടപ്പിലാക്കുന്നത് നല്ലതു തന്നെ. പഠിതാക്കളെ ഐഐറ്റിഎന്ഐറ്റി നിലവാരത്തിലെത്തിക്കാനുള്ള ശ്രമം ശ്ലാഘനീയമാണെന്ന് സമ്മതിക്കാം. വിദ്യാര്‍ഥികളുടെ നിലവാരം നോക്കുമ്പോള്‍ ഇത് ക്ഷിപ്രസാധ്യമെന്ന് പറയാനാകില്ല. പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ നിലവാരത്തിനനുസരിച്ചല്ലാതെ പാഠ്യപദ്ധതി തയ്യാറാക്കിയാല്‍ അജീര്ണ്ണതയായിരിക്കും ഫലം. പ്രായോഗിക വിജ്ഞാനത്തിലെ കുറവെങ്കിലും പരിഹരിച്ചുകൂടെ?
ക്ലാസ്മുറികളില്‍ പഠിപ്പിക്കുന്ന ശാസ്ത്രനിയമങ്ങള്‍ മിക്കതും പരീക്ഷണശാലകളില്‍നിന്ന് ലഭിച്ച അറിവുകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയവയാണ്.മാതൃകാ നിയമങ്ങള്‍ പ്രായോഗികതലത്തില്‍ എത്രമാത്രം പ്രസക്തമാണെന്നുള്ള അറിവാണ് ലബോറട്ടറി പരീക്ഷണങ്ങളില്‍നിന്ന് പഠിതാക്കള്‍ വിലയിരുത്തേണ്ടത്. തിയറിയോടൊപ്പം പരീക്ഷണങ്ങള്‍ നടത്തി ഫലങ്ങളും പ്രവചനങ്ങളും തമ്മില്‍ താരതമ്യപഠനം നടത്തത്തക്കവിധം ലബോറട്ടറികള്‍ സജ്ജമാക്കേണ്ടതാണ്. പരീക്ഷണ സംവിധാനത്തിന്റെയും നിരീക്ഷണോപകരണങ്ങളുടെയും പ്രവര്‍ത്തനങ്ങളും സൂക്ഷ്മതയും വിലയിരുത്താനുള്ള പരിശീലനവും നല്‍കേണ്ടതുണ്ട്. പരീക്ഷണഫലങ്ങള്‍ വിശകലനം ചെയ്ത് പ്രബന്ധം തയ്യാറാക്കാനും പഠിതാക്കള്‍ക്ക് പരിശീലനം ലഭിക്കണം. തിയറിയേക്കാള്‍ പരീക്ഷണങ്ങളിലെ ഫലങ്ങള്‍ക്കാണ് കൂടുതല്‍ വിശ്വാസ്യത എന്നതിനു തര്‍ക്കമില്ല. തൊഴില്‍ രംഗത്തുള്ള പ്രവണതകളും മറ്റും ലബോറട്ടറി പഠനത്തോടു ബന്ധപ്പെടുത്തുകയും വേണം.
ആറു ദശാബ്ദങ്ങള്‍ക്കുമുമ്പ് വിഭാവനം ചെയ്ത് തയ്യാറാക്കിയ പരീക്ഷണയന്ത്രങ്ങളും പഠനോപകരണങ്ങളും അതേപടി ഇന്നും തുടരുകയാണ്. സാങ്കേതിക വിദ്യയുടെയും നൂതനഉപകരണങ്ങളുടെയും ആധുനികവത്ക്കരണം തിയറിയിലെന്നപോലെ ലബോറട്ടറി സംവിധാനത്തിലും പരീക്ഷണങ്ങളിലും പ്രതിഫലിക്കേണ്ടതാണ്. ഇതിനു പകരം ലബോറട്ടറി പഠനം ഉപേക്ഷിക്കുകയോ, അപ്രധാനമാക്കുകയോ അല്ല പരിഹാരം. ജലത്തില്‍ നീന്താനറിയാത്ത നീന്തല്‍ വിദഗ്ദ്ധനെപ്പോലെ, കളിക്കളത്തിലിറങ്ങാത്ത കായികാഭ്യാസ വിദ്യാര്‍ഥിയെപ്പോലെ ശാസ്ത്രീയോപകരണങ്ങള്‍ കൈകാര്യം ചെയ്യാനറിയാത്ത ശാസ്ത്രീയവിദഗ്ദ്ധനെ പോലെ പഠിച്ച വിദ്യയുടെ പ്രയോഗവും പ്രയോജനവും അറിയാത്ത സാങ്കേതിക ബിരുദധാരികളെ സൃഷ്ടിക്കുകയാണോ വേണ്ടത്?
സമഗ്രമായ ഒരു അഴിച്ചുപണിയിലൂടെ മാത്രമേ ഇതിനു പരിഹാരം കണ്ടെത്താനാകൂ. യന്ത്രങ്ങളുടെ പഠനത്തിനും അഴിച്ചുപണിക്കും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കണം. അംഗീകൃത പരീക്ഷണരീതികളിലെ കൃത്യത വിശകലനം ചെയ്യുന്നതോടൊപ്പം നൂതന ഉപാധികള്‍ ഉപയോഗിച്ച് മെച്ചപ്പെട്ട പരീക്ഷണ സംവിധാനം രൂപപ്പെടുത്താനും പഠിതാക്കള്‍ക്ക് കഴിയണം. ഇതിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുള്ള ലബോറട്ടറി മാന്വലുകള്‍ തയ്യാറാക്കണം. അതുകൂടാതെ പരിശീലകരായ അധ്യാപകര്‍ക്ക് വേണ്ടത്ര പരിശീലനവും നല്‍കണം. ലബോറട്ടറി പരിശീലനത്തിന് വിദ്യാര്‍ഥിയെ പ്രേരിപ്പിക്കുന്നത് യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷയാണ്.
പരീക്ഷയ്ക്കില്ലാത്ത വിഷയങ്ങള്‍ക്ക് സമയം കളയാതിരിക്കലാണ് പൊതുവേയുള്ള പ്രവണത. അതുകൊണ്ട് ലബോറട്ടറി പഠനം കൂടുതല്‍ ഫലപ്രദമാക്കാനും പഠിതാവിന്റെ പ്രായോഗിക വിജ്ഞാനത്തിലെ മികവു സൂചിപ്പിക്കുന്ന ഗ്രേഡിങ് മാര്‍ക്ക് ലിസ്റ്റില്‍ രേഖപ്പെടുത്തുകയോ, ബന്ധപ്പെട്ട തിയറിപരീക്ഷയുടെ സെഷണല് മാര്‍ക്കില്‍ ഒരു ഭാഗം ലബോറട്ടറി മാര്‍ക്കായി കണക്കാക്കുകയോ ചെയ്യാവുന്നതാണ്. സ്ഥാപനങ്ങള്‍ നടത്തുന്ന ഇത്തരം മൂല്യനിര്‍ണയത്തില്‍ സത്യസന്ധതയും നിഷ്പക്ഷതയും ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. പരീക്ഷാഫലത്തെ അമിതമായി സ്വാധീനിക്കാത്ത വിധത്തില്‍ ലബോറട്ടറി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയ സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്.
ഇവിടെ സൂചിപ്പിച്ച അഭിപ്രായങ്ങള്‍ പരിണതപ്രജ്ഞരായ അദ്ധ്യാപക സമൂഹവും സര്‍വ്വകലാശാല വിദഗ്ദ്ധസമിതികളും ആഴത്തില്‍ ചര്‍ച്ചചെയ്യുന്നത് നന്നായിരിക്കും. ഭാവിതലമുറകളുടെ നന്മയെ ഉദ്ദേശിച്ചാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കുന്നത്. എഞ്ചിനീയറിങ് പഠനത്തെപ്പറ്റി വിശ്വേശ്വരയ്യയുടെ സങ്കല്‍പ്പം സാക്ഷാത്ക്കരിക്കപ്പെടണം.
(പാലക്കാട് എന്‍എസ്എസ് എഞ്ചിനിയറിംഗ് കോളേജില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ചയാളാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: