കാഞ്ഞിരപ്പള്ളി: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്തി. അമല്‍ജ്യോതി കോളേജില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
കേന്ദ്രസര്‍ക്കാരിനും സഭയ്ക്കും ഇടയിലുള്ള പാലമായാണ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനത്തെ കാണുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റിന്റെ യോഗം നടന്ന കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനൊപ്പമാണ് കേന്ദ്രമന്ത്രിയെത്തിയത്. വിവിധ സഭാമേലധ്യക്ഷന്മാര് ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു.
തുടര്‍ന്ന് ഇവരോടൊപ്പം കണ്ണന്താനവും കുമ്മനവും ഉച്ചഭക്ഷണവും കഴിച്ചു. മാധ്യമങ്ങളെ കണ്ട അല്‍ഫോന്‍സ് കണ്ണന്താനം എല്ലാവരും ഒന്നിച്ചുള്ള നല്ലകാലം വരണമെന്നതാണ് മോദിയുടെ സ്വപ്നമെന്നും, അത് എല്ലാ വിഭാഗക്കാരുമായി പങ്കിടാനാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞു.
കസ്തൂരിരംഗന്‍ വിഷയത്തിലും, നാണ്യവിളകളുടെ വിലയിടിവിലും ഇതിലൂടെ പരിഹാരം കാണുവാന്‍ കഴിയുമെന്ന പ്രതീക്ഷയും ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ പങ്കുവച്ചു.
ക്രൈസ്തവസഭ അര്‍പ്പിക്കുന്ന വിശ്വാസം അതിന്റെ അര്‍ഹിക്കുന്ന ഗൗരവത്തിലാണ് ബിജെപി കാണുന്നതെന്ന് കുമ്മനം പറഞ്ഞു. സഭയുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമം നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: