കണ്ണൂര്‍: കണ്ണൂര്‍ ബര്‍ണ്ണശ്ശേരിയില്‍ സിപിഎം നേതൃത്വത്തില്‍ ആരംഭിക്കുന്ന നായനാര്‍ അക്കാദമിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടര്‍ക്കഥ. 540 ഓളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന തിരുവേപ്പതി മില്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചിട്ട സമയത്ത് സ്ഥലവും കെട്ടിടവും ചെറിയ തുകയ്ക്ക് സിപിഎം നേതൃത്വത്തിലുള്ള ട്രസ്റ്റ് കൈക്കലാക്കുകയായിരുന്നു.
പതിനാറ് കോടി രൂപയുടെ മൂന്നേമുക്കാല്‍ ഏക്കര്‍ സ്ഥലവും മില്ലിന്റെ കെട്ടിടവും ആറരക്കോടി രൂപയ്ക്കാണ് പാര്‍ട്ടി വിലക്കെടുത്തത്. മില്‍ തൊഴിലാളികളെ വഴിയാധാരമാക്കി സ്ഥലവും കെട്ടിടങ്ങളും കൈവശപ്പെടുത്തിയത് പാര്‍ട്ടിക്കുളളില്‍ത്തന്നെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. കെട്ടിടം പൊളിച്ചു മാറ്റി അക്കാദമിക്കായി കോണ്‍ക്രീറ്റ് മണിമാളിക പടുത്തുയര്‍ത്തി.
തൊഴിലാളികള്‍ക്ക് ഇപ്പോഴും ആനുകൂല്യങ്ങള്‍ മുഴുവന്‍ നല്‍കിയിട്ടില്ല. ഇതിനിടയിലാണ് നായനാര്‍ അക്കാദമിയെന്ന പേരില്‍ മണിസൗധം പടുത്തുയര്‍ത്തിയത്. അതിനായി പണം കണ്ടെത്തിയിരിക്കുന്നത് മദ്യ മുതലാളിമാരില്‍ നിന്നാണെന്ന് ആരോപണമുണ്ട്. അക്കാദമിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടം തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ടാണെന്ന പരാതിയും ഉയര്‍ന്നിരുന്നു. 2011 മെയ് 19ന് അന്ന് ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്ന പിണറായി വിജയനാണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. ഇപ്പോള്‍ ഇ.പി.ജയരാജന് എംഎല്‍എയാണ് ട്രസ്റ്റ് ചെയര്മാന്. തീരദേശ നിയന്ത്രണമേഖല മൂന്നില്‍ ഉള്‍പ്പെട്ട സ്ഥലത്ത് തീരദേശപരിപാലന നിയമം കാറ്റില്‍ പറത്തിയാണ് കൂറ്റന്‍ കെട്ടിടം പണിതത്. ഭരണസ്വാധീനമുപയോഗിച്ച് നിര്‍മ്മാണ പെര്‍മിറ്റ് നേടിയെടുക്കുകയായിരുന്നു.
നായനാര്‍ സ്മാരകത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ വൈകുന്നതിന്റെ പേരില്‍ കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികളില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണ സംസ്ഥാന സമ്മേളനത്തിനു മുന്നെ അക്കാദമിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി കഴിഞ്ഞമാസം സംസ്ഥാനമൊട്ടാകെ വന്‍ പിരിവ് നടത്തിയത്.
നായനാരുടെ പേരില്‍ ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണക്കപ്പിനു വേണ്ടി കണ്ണൂരില്‍ സിപിഎം നടത്തിയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റും വിവാദത്തിലായിരുന്നു. പ്രമുഖ മദ്യ കമ്പനിയായ കിങ്ഫിഷര്‍ ടൂര്‍ണ്ണമെന്റ് സ്പോണ്സര് ചെയ്തത് പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: