കൊച്ചി: കുട്ടികള്‍ക്ക് പ്രതിരോധ വാക്സിന് എടുക്കാത്തതുമൂലം മരണങ്ങളേറിയതിനെ തുടര്‍ന്ന് ബോധവത്കരണവുമായി ദേശീയ ആരോഗ്യദൗത്യവും (എന്‍എച്ച്എം) ആരോഗ്യവകുപ്പും രംഗത്ത്. വിവിധ സമുദായ സംഘടനകള്‍ വഴിയും ആരാധനാലയങ്ങള്‍ വഴിയുമാണ് പ്രചാരണം. ചില മതവിഭാഗത്തില്‍പ്പെട്ടവര്‍ കുട്ടികള്‍ക്ക് വാക്സിന് എടുക്കുന്നതിന് വിസമ്മതിക്കുന്നുണ്ട്. അന്ധവിശ്വാസത്തിന്റെ ഭാഗമായുള്ള ഇത്തരം പ്രവണതകള്‍ക്കെതിരെ ശാസ്ത്രീയ അവബോധം നല്‍കുകയാണ് ലക്ഷ്യം.
വര്‍ഷം നാല്‍പ്പതിനായിരത്തിലധികം കുട്ടികളാണ് മീസില്‍സ് അഥവാ അഞ്ചാം പനി പിടിപെട്ട് ഇന്ത്യയില്‍ മരിക്കുന്നത്. ആയിരത്തിലൊരു നവജാത ശിശു റുബല്ല ബാധിച്ച് മരിക്കുകയോ വൈകല്യങ്ങളുണ്ടാകുകയോ ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് എംആര്‍ വാക്സിനേഷന് യജ്ഞം ഇന്ത്യയൊട്ടാകെ ആരംഭിച്ചത്. എന്നാല്‍, വാക്സിനേഷനെക്കുറിച്ചുള്ള അറിവില്ലായ്മ മൂലം ഇതിന്റെ പൂര്‍ണ വിജയത്തിന് ചിലര്‍ തടസ്സമുണ്ടാക്കി. അതിനാലാണ് വാക്സിനേഷനെക്കുറിച്ചു ശാസ്ത്രീയമായ അവബോധം നല്‍കുന്നത്.
മലപ്പുറം ഉള്‍പ്പെടെയുള്ള പല ജില്ലകളിലും തൊണ്ടമുള്ള് ബാധിച്ച് ഒട്ടേറെപ്പേര്‍ മരിച്ചിരുന്നു. വാക്സിനേഷന് എടുക്കാത്തവരാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യമുള്ള പുതിയ തലമുറയെ സൃഷ്ടിക്കാന്‍ ചില ചോദ്യാവലികള്‍ ആരോഗ്യവകുപ്പും എന്‍എച്ച്എമ്മും തയ്യാറാക്കിയിട്ടുണ്ട്. ഒക്ടോബര്‍ മൂന്നുമുതല്‍ ഒരുമാസക്കാലമാണ് മീസില്‍, റുബല്ല വാക്സിനേഷന്.
എന്താണ് മീസില്‍സ്, റുബല്ല രോഗങ്ങള്‍
അഞ്ചു വയസ്സില്‍ താഴെയുള്ളവരില്‍ വയറിളക്കം, ന്യൂമോണിയ, തലച്ചോറിലെ അണുബാധ, എന്നിവയ്ക്ക് കാരണമാകുന്ന വളരെ പെട്ടെന്നു പകരുന്ന രോഗമാണ് മീസില്‍സ് (അഞ്ചാംപനി). ഗര്‍ഭിണിയെ ബാധിക്കുകയും അതുവഴി ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിനോ ഗുരുതരമായ ജന്മവൈകല്യങ്ങള്‍ക്കോ ഇടയാക്കുന്ന രോഗമാണ് റുബല്ല. ഇതു നവജാതശിശുക്കളില്‍ 1000ത്തില്‍ 1 എന്ന നിരക്കില്‍ ഇന്ത്യയില്‍ കാണപ്പെടുന്നു.
ഗര്‍ഭകാലത്ത്, പ്രത്യേകിച്ചും ആദ്യ മൂന്നുമാസത്തിനിടയ്ക്ക്, ഗര്‍ഭിണിയ്ക്ക് റുബല്ല ബാധിക്കുന്നതു മൂലം, ഗര്‍ഭസ്ഥശിശുവിനുണ്ടാകുന്ന ഗുരുതരപ്രത്യാഘാതങ്ങളാണ് ജനിതക റുബല്ല സിന്‍ഡ്രോം. നവജാതശിശുവിന് അന്ധത, ബധിരത, ഹൃദയ വൈകല്യങ്ങള്‍, ബുദ്ധിമാന്ദ്യം, കരള്‍ രോഗങ്ങള്‍ എന്നിവ പിടിപെടാം. ലോകമൊട്ടാകെ സ്ഥിരമായി ഉപയോഗിക്കുന്ന വാക്സിന് ആണ്. ദശലക്ഷക്കണക്കിനു കുട്ടികള്‍ക്ക് ഈ വാക്സിന് നല്‍കിയിട്ടുണ്ട്. കുട്ടികള്‍ സുരക്ഷിതരായിരിക്കും.
നിശ്ചിത വയസ്സുള്ള കുട്ടികള്‍ക്കു സ്കൂള്‍, അങ്കണവാടി, തിരഞ്ഞെടുത്ത മറ്റു സ്ഥലങ്ങളിലെ ക്യാമ്പുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വാക്സിന് ലഭിക്കും. സമീപത്തെ ആരോഗ്യപ്രവര്‍ത്തകരേയോ, ആശ, അങ്കണവാടി പ്രവര്‍ത്തകരേയോ സമീപിച്ചാല്‍ വിവരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: