കൊച്ചി: മലയാളികള്‍ കാത്തിരുന്ന് കിട്ടിയ ഫിഫ ലോകകപ്പില്‍ പന്തുരുളുമോ എന്ന കാര്യത്തില്‍ ആശങ്ക തുടരുന്നു. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സര വേദിയായ കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് സമീപത്തെ കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ വേദി മാറ്റുമെന്നാണ് ഫിഫയുടെ നിലപാട്. ഒഴിപ്പിക്കാമെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചിരുന്നു.
എന്നാല്‍ അതിനുള്ള നഷ്ടപരിഹാരം ആര് നല്‍കുമെന്ന് ഹൈക്കോടതി ഇന്നലെ ചോദിച്ചിരുന്നു. ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കായി കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി പരാമര്‍ശം വന്നതോടെയാണ് മത്സരങ്ങള്‍ക്ക് മേല്‍ വീണ്ടും പ്രതിസന്ധിയുണ്ടായിരിക്കുന്നത്. പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ഒരു വിഭാഗം കടയുടമകള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
ലോകകപ്പ് വേദിക്കായി കൊച്ചി വിട്ടുകൊടുക്കാന്‍ രണ്ടരവര്‍ഷം മുന്‍പ് കേരള സര്‍ക്കാര്‍ ഫിഫയുമായി കരാര്‍ ഒപ്പുവച്ചിരുന്നു. ഫിഫയുടെ മാനദണ്ഡപ്രകാരം സ്റ്റേഡിയത്തില്‍ വാണിജ്യസ്ഥാപനങ്ങള്‍ അനുവദിക്കാനാവില്ല. ഫിഫയുടെ സാങ്കേതിക സമിതി പരിശോധനയ്ക്കായി എത്തിയപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, കടകളും സ്ഥാപനങ്ങളും ഒഴിപ്പിക്കാമെന്ന ഉറപ്പാണ് അന്ന് അധികൃതര്‍ നല്‍കിയിരുന്നത്. ഈ മാസം 18 നാണ് പണികള്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്.
എന്നാല്‍ കലൂര്‍ സ്റ്റേഡിയത്തിലെയും സമീപത്തേയും കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നിന്ന് മാറ്റേണ്ടിവരുമെന്നാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനോട് ഫിഫ അറിയിച്ചിരിക്കുന്നത്. നേരത്തെ പണി പൂര്‍ത്തിയാവാത്തതിന്റെ പേരിലും പരിശീലന മൈതാനത്തിന്റെ പേരിലും തുടങ്ങി സ്റ്റേഡിയത്തിലെ കസേരകളുടെ കാര്യത്തിലും വരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ലക്ഷകണക്കിന് ഫുട്ബോള്‍ ആരാധകരുള്ള കേരളത്തിന് ലോകകപ്പ് വേദി നഷ്ടമായാല്‍ അത് തീരാനഷ്ടം തന്നെയായിരിക്കും. ഇത്തവണ അവസരം നഷ്ടമായാല്‍ വീണ്ടുമൊരു ലോകകപ്പ് വേദി എന്ന പ്രതീക്ഷ ഏറെ വിദൂരത്തിലായിരിക്കും.
നടപടി കരാര്‍ അനുസരിച്ച്: ജിസിഡിഎ
കൊച്ചി: 2015 ജൂണില്‍ ഫിഫയുമായുണ്ടാക്കിയ കരാര്‍ അനുസരിച്ചാണ് ഒഴിപ്പിക്കല്‍ നടപടിയെന്ന് ജിസിഡിഎ ചെയമാന് സി.എന്‍. മോഹനന്. ഈ മാസം 15 മുതല്‍ കൊച്ചിയിലെ കളി അവസാനിക്കുന്നനതുവരെ കടകള്‍ അടച്ചിടണമെന്നായിരുന്നു നിര്‍ദേശം. കരാര്‍ ഒപ്പിട്ടപ്പോള്‍തന്നെ ഇക്കാര്യങ്ങള്‍ വാക്കാല്‍ പലരെയും അറിയിച്ചിരുന്നു. ആഗസ്റ്റ് 24ന് നോട്ടീസും നല്കി. കട ഒഴിഞ്ഞിരിക്കുന്ന കാലയളവിലെ വാടക ഒഴിവാക്കുമെന്നും അറിയിച്ചിരുന്നു. കരാര്‍ പ്രകാരമുള്ള സൗകര്യങ്ങള്‍ ചെയ്തുനല്കാന് ജിസിഡിഎ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: