കണ്ണൂര്‍: സിപിഎമ്മിന്റെ ലോക്കല്‍ സമ്മേളനങ്ങള്‍ ഇന്നലെ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ നടക്കുന്ന ബ്രാഞ്ച്-ലോക്കല്‍ സമ്മേളനങ്ങളിലും തുടര്‍ന്നുളള ദിവസങ്ങളില്‍ നടക്കുന്ന ഏരിയ-ജില്ലാ സമ്മേളനങ്ങളിലും കഴിഞ്ഞ മൂന്നു വര്‍ഷക്കാലം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെയും നേതാക്കളുടേയും വിവാദ നടപടികളും സംസ്ഥാന ഭരണത്തിന്റെ വീഴ്ചകളും ചര്‍ച്ചയാവും. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പല നിര്‍ദ്ദേശങ്ങളും പാര്‍ട്ടി അംഗങ്ങള്‍ക്കും കമ്മിറ്റികള്ക്കുംമേല് ഏകപക്ഷീയമായി പല കാര്യങ്ങളും അടിച്ചേല്‍പ്പിക്കുന്നതായ പരാതി ജില്ലയിലെ ഒരുവിഭാഗം നേതാക്കള്‍ക്കും അംഗങ്ങള്‍ക്കും ചില പോഷക സംഘടനാ നേതാക്കള്‍ക്കിടയിലും നിലവിലുണ്ട്. എന്നാല്‍ എതിര് ശബ്ദങ്ങളെയെല്ലാം തുടക്കത്തിലേ തടയിടാന്‍ ജില്ലയിലെ ഉന്നത നേതാവുള്‍പ്പെടെ പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി കഴിഞ്ഞതായും അറിയുന്നു.
തലശ്ശേരിയിലെ ഫസല്‍ വധക്കേസിലെ പ്രതികളെ കോടതിയുടെ പ്രത്യേക അനുമതിയോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിപ്പിച്ചതും വിജയിച്ച ഇരുവരേയും തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവികളിലേക്ക് നിയോഗിച്ചതും ഒടുവില്‍ പാര്‍ട്ടിയ്ക്കാകെ മാനക്കേടുണ്ടാക്കി ഇരുവര്‍ക്കും രാജിവെയ്ക്കേണ്ടി വന്ന സംഭവം മുതല്‍ ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം വര്ഗ്ഗീയതയ്ക്കെതിരെയെന്ന പേരില്‍ ഹൈന്ദവ മതവിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് അന്നേ ദിവസം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മറ്റ് പരിപാടികള്‍ സംഘടിപ്പിച്ചതും സമ്മേളനങ്ങളില്‍ ചര്‍ച്ചയാവും. മാത്രമല്ല അന്നേ ദിവസം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ കടകംപളളി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാടുകള്‍ നേര്‍ന്നതും ഉണ്ണിക്കണ്ണന്മാരെ അനുഗ്രഹിച്ചതുവഴി പാര്‍ട്ടിക്കുണ്ടായ മാനക്കേടിനേ കുറിച്ചും ചര്‍ച്ചകള്‍ നടക്കും.തെയ്യം കെട്ടിയതിന്റെ പേരിലും വീട്ടില്‍ മുത്തപ്പന് കഴിച്ചതിന്റെ പേരിലും അംഗങ്ങളെ പുറത്താക്കിയ പാര്‍ട്ടി ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും നടത്തുന്നതിലെ വിരോധാഭാസവും സമ്മേളനങ്ങളില്‍ ചോദ്യംചെയ്യപ്പെടുമെന്നുറപ്പാണ്. ഭൂരിപക്ഷ സമുദായത്തിന്റെ വിശ്വാസങ്ങളെയും ആഘോഷങ്ങളേയും ചോദ്യംചെയ്യുകയും അപഹസിക്കുകയും ചെയ്യുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളോടൊപ്പം ന്യൂനപക്ഷത്തിനെ ആകര്‍ഷിക്കാനായി നേതൃത്വം നടത്തിക്കൊണ്ടിരിക്കുന്ന മലക്കംമറിച്ചിലുകളും സമ്മേളനങ്ങളില്‍ ചര്‍ച്ചയാവും.
ജില്ലയില്‍ നിരന്തരം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്നിക്കൊണ്ടിരിക്കുന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടും ചര്‍ച്ചകളുയരും. മനോജ് വധക്കേസിലും ഷുക്കൂര്‍ വധക്കേസിലും ജില്ലാ സെക്രട്ടറിതന്നെ പ്രതിസ്ഥാനത്തെത്തിയതിനെതിരേയും അംഗങ്ങളില്‍ നിന്നും ശബ്ദമുയരും. ഏകാധിപതിയെ പോലെയാണ് ജില്ലാ സെക്രട്ടറി പെരുമാറുന്നതെന്ന ആരോപണവും സമ്മേളനങ്ങളില്‍ ഉയരും. ജില്ലയില്‍ നിന്നുളള മുതിര്‍ന്ന നേതാവ് ഇ.പി.ജയരാജന് ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് രാജിവെയ്ക്കേണ്ടി വന്നതിലൂടെ പാര്‍ട്ടിക്ക് പൊതുസമൂഹത്തിലുണ്ടായ നാണക്കേടും ജില്ലയില്‍ നിന്നുളള മറ്റൊരു ഉന്നത നേതാവും വനിതയുമായ ആരോഗ്യ മന്ത്രിയുമായും ഇവരുടെ വകുപ്പുമായും ബന്ധപ്പെട്ട കെടുകാര്യസ്ഥതയും ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്. മൂന്നു തവണയായി ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന പി.ജയരാജനെ വീണ്ടും തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതില്‍ ഏതാനും ചില നേതാക്കള്‍ക്ക് ശക്തമായ വിയോജിപ്പുളളതായും സൂചനയുണ്ട്. കേഡര്‍ പാര്‍ട്ടിയെന്നും ജനാധിപത്യ സംവിധാനത്തിലൂടെയുളള സംഘടനാ തെരഞ്ഞെടുപ്പെന്നും പറയുമ്പോള്‍ത്തന്നെ ചില വ്യക്തികളെ ഉയര്‍ത്തിക്കാട്ടി സംഘടനയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച് പ്രവര്‍ത്തിക്കുന്ന മറ്റുളളവര്‍ക്ക് അവകാശപ്പെട്ട സ്ഥാനമാനങ്ങള്‍ എല്ലാകാലത്തും ചിലരില്‍ മാത്രം കേന്ദ്രീകരിക്കുന്നതിലുളള അഭിപ്രായ വിത്യാസം പല നേതാക്കളും പരസ്പരം രഹസ്യമായി പങ്കിട്ടതായും അറിയുന്നു. എന്നാല്‍ ഇത്തരം ശബ്ദങ്ങളെയെല്ലാം നിശബ്ദമാക്കി സംസ്ഥാന സെക്രട്ടറിയുടേയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ മുഖ്യമന്ത്രിയുടേയും അനഗ്രഹാശിസ്സുകളോടെ വീണ്ടും ജയരാജന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തെത്തുമെന്നുറപ്പായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: