ഇരിട്ടി: പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെ ഇരിട്ടിമേഖലയില്‍ മണല്‍ക്കടത്ത് വ്യാപകമായി. രണ്ടാഴ്ച്ചക്കിടയില്‍ ഇരിട്ടി താലൂക്ക് ഇ-മണല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മേഖലയില്‍ നിന്നും അമ്പതോളം ലോഡ് മണലാണ് പിടികൂടിയത്. പിടികൂടിയ മണലെല്ലാം നിര്‍മ്മിതികേന്ദ്രത്തിന് കൈമാറി.
മേഖലയില്‍ മണല്‍ക്കടത്ത് വ്യാപകമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരനാണ് ഡപ്യൂട്ടി തഹസില്‍ദാര്‍ എ.വി.പത്മാവതിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചത്. പഴശ്ശി പദ്ധതിയുടെ ഭാഗമായ ഇരിട്ടി, എടക്കാനം, മോച്ചേരി, പെരുവംപറമ്പ്, കടവുകളില്‍ നിന്നും അയ്യന്‍കുന്ന് പഞ്ചായത്തിലെ ചരള്, മുടയരഞ്ഞി പുഴയോരത്തുനിന്നുമാണ് വന്‍തോതില്‍ മണല്‍ പടികൂടിയത്. പുഴയുടെ ഇരുകരകളിലുമുള്ള സ്വകാര്യ വ്യക്തികളുടെ പറമ്പുകളില്‍ വാരികൂട്ടിയ നിലയിലും കയറ്റിക്കൊണ്ടുപോകാനായി ചാക്കില്‍ നിറച്ച നിലയിലുമായിരുന്നു മണല്‍. അയ്യന്‍കുന്നില്‍ നിന്നു മാത്രം 35 ഓളം ലോഡ് മണലാണ് ഒരാഴ്ച്ചക്കിടയില്‍ പിടികൂടിയത്. മണല്‍ കടത്തു സംഘങ്ങളില്‍ നിന്നുള്ള ഭീഷണികളെ ചെറുത്താണ് പ്രത്യേക സ്ക്വാഡ് മണല്‍ വെട്ട നടത്തുന്നത്.
റവന്യു സംഘത്തിന് പുറമെ പോലീസിന്റെ നേതൃത്വത്തിലും മണല്‍ ലോറികള്‍ പിടികൂടിയിട്ടുണ്ട്. രാത്രികാലങ്ങളില്‍ ഏറെ വൈകിയാണ് മണല്‍ കടത്ത്. പുഴയോരത്ത് വാരിക്കൂട്ടിയ മണല്‍ മാത്രമാണ് പിടിച്ചെടുക്കാന്‍ കഴിയുന്നുള്ളു. ചിലയിടങ്ങളില്‍ രാത്രിയും പുലര്‍ച്ചെയും വാരി അപ്പോള്‍ തന്നെ കയറ്റി പോകുന്നതും പതിവാണ്. കഴിഞ്ഞ വര്‍ഷം പുഴകളില്‍ നിന്നും മണല്‍ വാരുന്നതിന് അനുമതി നല്‍കിയിരുന്നില്ല.
ഇതുകാരാണം വന്‍തോതില്‍ മണല്‍ പുഴകളില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. പാരിസ്ഥിതിക അനുമതി സംബന്ധിച്ച് അനിശ്ചിതത്വം നിലനിലനില്ക്കുന്നതിനാല് മണല്‍ വാരല്‍ നിരോധനം മൂലം സര്‍ക്കാറിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് മണല്‍ക്കൊള്ളക്കാര്‍ കീശയിലാക്കുന്നത്. നിര്‍മ്മാണ സാമഗ്രികളുടെ ക്ഷാമം കാരണം ആവശ്യക്കാര്‍ ഇരട്ടിയിലധികം പണം നല്‍കിയാണ് മണല്‍ വാങ്ങുന്നത്. ഈസാഹചര്യം പരമാവധി പ്രയോജനപ്പെടുത്തുകയാണ് മണല്ക്കടത്തുക്കാര്. വ്യാഴാഴ്ച്ച ചരളില്‍ നിന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ എ.വി.പത്മാവതിയുടെ നേതൃത്വത്തില്‍ മൂന്ന് ലോഡ് മണല്‍ പിടകൂടി നിര്‍മ്മിതിക്ക് കൈമാറി. റവന്യും ജീവനക്കാരായ പി.എ.പ്രസാദ്, കെ.എഫ് ഷിന്റോ, പ്രദീപന് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: