കണ്ണൂര്‍: സ്വാകാര്യ ആശുപത്രിയില്‍ മലിന ജലം ഉപയോഗിക്കുന്നതിനതിരെ കര്‍ശന നിയന്ത്രണവുമായി ആരോഗ്യ വകുപ്പ്. കണ്ണൂര്‍ താണയിലെ സ്വകാര്യ ആശുപത്രിയില്‍ മലിനജലമുപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുനിസിപ്പല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കളത്തില്‍ ഹൗസില്‍ രഞ്ജി ത്ത് നല്കിയ പരാതി പരിഗണിച്ചാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്.
ആശുപത്രിയിലെ ജലസംഭരണിയും കക്കൂസ് മാലിന്യ പ്ലാന്റും ഒരുമിച്ചാണ് സ്ഥിതി ചെയ്യുന്നതെന്നും കിണറില്ലാത്ത ആശുപത്രിയില്‍ ഇതേ സംഭരണിയിലെ ജലമാണ് ഉപയോഗിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ആശുപത്രിയിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ തൊട്ടടുത്ത ക്വാര്‍ട്ടേഴ്സിലെ താമസക്കാര്‍ക്ക് കിണര്‍വെള്ളം പോലും ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.
ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. മഴവെള്ളം നന്നായി ഫില്‍ട്ടര്‍ ചെയ്തതിന് ശേഷം മാത്രമേ സംഭരണിയിലേക്ക് ഒഴുക്കിവിടാന്‍ പാടുള്ളു എന്ന് ആശുപത്രി അധികൃതര്‍ക്ക് ആരോഗ്യവകുപ്പ് നല്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണ യൂണിറ്റിന്റെ ടാങ്കും ജലസംഭരണിയും ഒരേ സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: