തിരുവനന്തപുരം: ദാരിദ്ര്യനിര്‍മാര്‍ജനവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംവിധാനം ലോകത്തിന് മാതൃകയായി തീരുന്നു. കേരളത്തിന്റെ അതിരുകള്‍ കടന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞ കുടുംബശ്രീ സംഘടനാ സംവിധാന മാതൃക ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കാന്‍ മറ്റൊരു രാജ്യം കൂടി മുന്നോട്ട് വന്നിരിക്കുന്നു. സോവിയറ്റ് യൂണിയന്റെ മുന്‍ റിപ്പബ്ലിക്കുകളിലൊ ന്നായിരുന്ന അസര്‍ബെയ്ജാനാണ് കേരളത്തിലെ കുടുംബശ്രീ സംവിധാനം സ്വന്തം രാജ്യത്ത് രൂപീകരിക്കാനായി രംഗത്ത് വന്നിരിക്കുന്നത്. കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്ഗനൈസേഷന് വിഭാഗവും അസര്‍ബെയ്ജാനും ഇത് സംബന്ധിച്ചുള്ള പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു.
കുടുംബശ്രീയുടെ പ്രതിനിധി സംഘം ഒക്ടോബര്‍ മാസത്തില്‍ അസര്ബെയ്ജാന് സന്ദര്‍ശിച്ച് പ്രാഥമികപഠനം നടത്തും. അതിന് ശേഷം പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച രൂപരേഖ തയാറാക്കും. കുടുംബശ്രീയുടെ സംഘടനാസംവിധാനത്തിന് പുറമെ സൂഷ്മസംരഭങ്ങളുടെ വികസനം, സ്ത്രീകളുടെ അരക്ഷിതാവസ്ഥാ പഠനം, കാര്‍ഷികേതര മേഖലയില്‍ സ്ത്രീകള്‍ നടത്തുന്ന ബിസിനസ് സംരഭങ്ങള്‍ എന്നിവയിലും അസര്ബെയ്ജാന് പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്ഗനൈസേഷന് ഇതിനകം തന്നെ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ കുടുംബശ്രീ മാതൃകകള്‍ പ്രാവര്‍ത്തികമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: