ന്യൂദല്‍ഹി: ആസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ മറ്റിടങ്ങളിലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ ആട്ടിപ്പായിക്കുന്നതിനായി ഭീഷണി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനെ പാക്കിസ്ഥാന് ന്യായീകരിക്കുന്നു. ഈ സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനാണെന്നും ഇന്ത്യയിലിത് പ്രചരിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ടിനെയും സിമിയേയും പോലുള്ള മതതീവ്രവാദ സംഘടനകളാണെന്നും രഹസ്യാന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. ഭീതി പരത്തുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ ഇന്ത്യയുടെ താല്‍പ്പര്യമനുസരിച്ചല്ല അന്താരാഷ്ട്രവല്കരിച്ചതെന്നും ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ സല്മാന് ബഷീര്‍ പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വിഷയത്തില്‍ ഇന്ത്യക്ക് പാക് സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ബഷീര്‍ പറഞ്ഞു. ഒരു രാഷ്ട്രീയവും അവരുടെ ആഭ്യന്തര പ്രശ്നങ്ങള്‍ അന്താരാഷ്ട്രവല്‍ക്കരിക്കുമെന്ന് താന്‍ ചിന്തിക്കുന്നില്ലെന്നും ഏതൊരു അന്വേഷണത്തിനും പാക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഭീഷണി സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനിലാണെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ പാക് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക് ഇന്ത്യന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയെ വിളിച്ച് സംസാരിക്കുകയും അന്വേഷണത്തിന് പൂര്‍ണ സഹകരണം അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സാക്ഷികളെ വിസ്തരിക്കുന്നതിന് ഒരവസരം കൂടി ഇന്ത്യ നല്‍കണമെന്നും കേസിന്റെ തുടര്‍ നടപടികള്‍ക്ക് ഇപ്പോഴുള്ള തെളിവുകള്‍ സഹായിക്കില്ലെന്നും ബഷീര്‍ പറഞ്ഞു. മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിച്ച പാക് കമ്മീഷന് ശേഖരിച്ച തെളിവുകള്‍ പാക് കോടതി തള്ളിയിരുന്നു. സാക്ഷികളെ വിസ്തരിക്കുന്നതിന് ഒരവസരം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് പാക് അധികൃതര്‍ കഴിഞ്ഞ ദിവസം ഇന്ത്യക്ക് കത്തയച്ചിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യയുടെ ഫ്രതികരണത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുമായി പാക്കിസ്ഥാനില്‍ നടക്കുന്ന കൂടിക്കാഴ്ച്ച തകര്‍ക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമമുണ്ടോയെന്ന ചോദ്യത്തിന് ഇരു രാഷ്ട്രങ്ങളിലേയും നേതാക്കാള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ച നേരത്തെ നിശ്ചയിച്ചതാണ് അത് സമാധാനപരമായ അന്തരീക്ഷത്തില്‍ നടക്കുമെന്നും തികച്ചും രാഷ്ട്രീയപരമായ കൂടിക്കാഴ്ച്ചയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മില്‍ ടെഹ്റാനിലും ഇസ്ലാമാബാദിലും നടക്കുന്ന യോഗങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കാശ്മീര്‍, സിയാച്ചിന്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഉണ്ടായിരിക്കുമെന്നും ബഷീര്‍ അറിയിച്ചു. ദേശീയ തല്പ്പര്യത്തിനനുസരിച്ചാണ് പാക്കിസ്ഥാന് ഓരോ വിഷയങ്ങളിലും തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: