തലശ്ശേരി: തലശ്ശേരി ക്രൈസ്റ്റ് കോളേജിലെ ക്രിമിനലുകളായ എസ്എഫ്ഐ സംഘം തലശ്ശേരിയുടെ സമാധാനം കെടുത്തുന്നതായി ബിജെപി തലശ്ശേരി മണ്ഡലം കമ്മറ്റി ആരോപിച്ചു. യാതൊരു പ്രശ്നങ്ങളുമില്ലാതെ കഴിഞ്ഞദിവസം പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് ശബരീഷ് എന്ന എബിവിപി പ്രവര്‍ത്തകനെ മര്ദ്ദക്കുകയും തുടര്‍ന്ന് വൈകുന്നേരം ഒരു സംഘം എസ്എഫ്ഐക്കാരായ അക്രമികള്‍ പോലീസ് അകമ്പടിയോടെ പ്രകടനമായെത്തി ബിജെപിയുടെ കൊടിതോരണങ്ങള്‍ പരസ്യമായി നശിപ്പിക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷാ യാത്ര ഒക്ടോബര്‍ 5 ന് തലശ്ശേരിയിലെത്തുന്ന പരിപാടിയുടെ ബോര്‍ഡുകളും അഖിലേന്ത്യാ പ്രസിഡണ്ട് അമിത് ഷായുടെ പരിപാടിയുടെ പ്രചരണ ബോര്‍ഡുകളും ഇതിന്റെ പ്രചരണാര്‍ത്ഥം നിര്‍മ്മിച്ച കൂരകളും കൊടിതോരണങ്ങളുമാണ് എസ്എഫ്ഐ സംഘം തല്ലിത്തകര്‍ത്തത്. ഏകപക്ഷീയമായ അക്രമമമായിട്ടുപോലും ഇതേത്തുടര്‍ന്ന് തലശ്ശേരി പോലീസ് വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ ബിജെപി പ്രതിനിധികള്‍ പങ്കെടുക്കുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിട്ടും വെള്ളിയാഴ്ച രാത്രി പത്തുമണിയോടു കൂടി ടൗണിലെ അവശേഷിക്കുന്ന പ്രചാരണ ബോര്‍ഡുകളും കൊടികളും ഗേറ്റുകളും വീണ്ടും നശിപ്പിക്കുകയായിരുന്നു. യാതൊരു സംഘര്‍ഷവുമില്ലാത്ത കൊടുവള്ളി ചിറക്കക്കാവ് പ്രദേശത്തെ പവിത്രത്തില്‍ വല്‍സരാജിന്റെ വീടിന്റെ ജനല്‍ച്ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കെ.എല്‍ 58 എസ് 5198 സ്വിഫ്റ്റ് കാര്‍ അടിച്ചു തകര്‍ക്കുകയും വീടിനുള്ളില്‍ കയറി വല്‍സരാജിന്റെ കഴുത്തിന് കൊടുവാള് വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്ത ഷണ്മുഖ സുന്ദരത്തിന്റെ ഉടമസ്ഥതയിലുള്ള ശ്രേയസ്സ് എന്ന വീടിന്റെ ജനലുകളും വാതിലുകളും കൊടുവാള് കൊണ്ട് തല്ലിത്തകര്‍ക്കുകയും ചെയ്തു. അയല്‍വാസികളായ രാമചന്ദ്രന്റെ മകന് നിഹാല്‍, ഭരതന്റെ മകന് അപ്പു എന്നിവരുടെ നേതൃത്വത്തിലുള്ള കണ്ടാലറിയാവുന്ന ആറോളം പേരാണ് ഈ മേഖലയില്‍ കൊലവിളിയും അക്രമവും നടത്തിയത്. ഇതില്‍ പ്രതികളായ ചിലര്‍ എസ്എഫ്ഐ ക്രിമിനലുകളായ ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികളാണ്.
സിപിഎം തലശ്ശേരി ഏരിയാ കമ്മറ്റിയുടെയും ക്രൈസ്റ്റ് കോളേജ് മാനേജ്മെന്റിന്റെയും അറിവോടെയാണ് പഠനത്തിന്റെ മറവില്‍ ക്രിമിനല്‍ സ്വഭാവമുള്ള വിദ്യാര്‍ത്ഥികളും നഗരത്തിലും സമീപ പ്രദേശങ്ങളിലും അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളില്പ്പെട്ടവരെയും ഇതിന് മുമ്പ് നിരവധി തവണ ഈ ക്രിമിനല്‍ സംഘം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്. അക്രമങ്ങളില്‍ വിനോദം കണ്ടെത്തുന്ന ഇത്തരം സംഘങ്ങളെ നിലക്കുനിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം മടിക്കുകയാണ്. പോലീസ് നടത്തുന്ന സമാധാന ശ്രമങ്ങള്‍ക്ക് ഭരണകക്ഷിയില്‍പ്പെട്ടവര്‍ പുല്ലുവില മാത്രമേ കല്‍പ്പിക്കുന്നുള്ളൂ എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരിയിലും പരിസരത്തും കഴിഞ്ഞദിവസങ്ങളില്‍ നടന്ന അക്രമസംഭവങ്ങള്‍. ഇത്തരം ക്രിമിനലുകളായ എസ്എഫ്ഐ വിദ്യാര്‍ത്ഥി സംഘങ്ങളെ നിലക്കു നിര്‍ത്താന്‍ കോളേജ് മാനേജ്മെന്റിനും പോലീസിനും സാധിക്കുന്നില്ലെങ്കില്‍ ഇവരെ സാമുഹ്യദ്രോഹികളായി കാണാന്‍ മാത്രമേ സമൂഹത്തിന് സാധിക്കുകയുള്ളൂ എന്നും മണ്ഡലം കമ്മറ്റിയോഗം മുന്നറിയിപ്പ് നല്കി. കെ.എന്‍.മോഹനന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്നാകരന്, സെക്രട്ടറി എന്‍.ഹരിദാസന്, കെ.ലിജേഷ്, കെ.അജേഷ്, പി.പി.അജിത്ത്, കെ.കെ.പ്രേമന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: