ആലപ്പുഴ: മാലിന്യ നിര്‍മാര്‍ജനം കടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്ന് മന്ത്രി പി.തിലോത്തമന് പറഞ്ഞു. കേന്ദ്ര ശുചിത്വവും കുടിവെളളവും മന്ത്രാലയവും ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയവും ദേശീയതലത്തില്‍ ‘സ്വഛ്താ ഹി സേവ’ (ശുചിത്വം തന്നെ സേവനം) പ്രചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടണക്കാട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യനിര്‍മാര്‍ജനവും പാരിസ്ഥിതിക പ്രശ്നങ്ങളും ലോകരാജ്യങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ജലസമൃദ്ധമാണ് നമ്മുടെ നാടെങ്കിലും അതിന്റെ സംരക്ഷണത്തിന് അത്ര പ്രാധാന്യം നല്കുന്നുണ്ടോയെന്നു സംശയമാണ്. എവിടെയായാലും ജലവും നീരുവറകളും മാലിന്യത്തില്‍ നിന്നു പൂര്‍ണമായും മുക്തമാക്കി സംരക്ഷിക്കണമെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ ഹരിതകേരളം മിഷന്റെ ഭാഗമായി നടപ്പാക്കിവരുന്ന മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം കാമ്പയിന്റെ തുടര്‍ച്ചയായിട്ടാണ് ശുചിത്വം തന്നെ സേവനം കാമ്പയിന് നടത്തുന്നത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റ്റി.എം. ഷെരീഫ് അധ്യക്ഷനായി.
കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലം മുതല്‍ ഗ്രാമപഞ്ചായത്ത് തലം വരെ ഒക്ടോബര്‍ രണ്ടു വരെ ദിവസങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പാക്കി സംഘടിപ്പിക്കും. രാജ്യത്തെ എല്ലാ പൗരന്മാരും ശ്രമദാന പ്രവര്‍ത്തനമായി പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി ശുചിത്വത്തിന് വേണ്ടിയുളള ബഹുജന പ്രസ്ഥാനം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി ഗാമസഭയിലും വാര്ഡുസഭയിലും ശുചിത്വപ്രതിജ്ഞയെടുക്കും.
പൊതുസ്ഥലങ്ങള്‍, വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷന്, ആശുപത്രി, ബസ് സ്റ്റാന്റുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ബഹുജനങ്ങള്‍ ശ്രമദാനം നടത്തി ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: