അരനൂറ്റാണ്ടിന്റെ സക്രിയ പ്രവര്‍ത്തനത്തിന്റെ ചരിത്രമാണ് കേരള ക്ഷേത്രസംരക്ഷണ സമിതിക്കുള്ളത്. തളി ക്ഷേത്രസമരത്തിന്റെ തീയില്‍ കുരുത്ത്, പാശ്ചാത്യ സംസ്കാരങ്ങളുടെ വേലിയേറ്റത്തില്‍ വാടിപ്പോകാതെ കേരള സമൂഹത്തില്‍, അധ്യാത്മികതയുടെ നറുമണം നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായിട്ടാണ് സമിതി പ്രവര്‍ത്തിക്കുന്നത്.
സാമൂഹ്യ ജീവിതത്തിന് ആധ്യാത്മികതയുടെ കവചവും നിയന്ത്രണവും സാധ്യമാക്കുന്നതിന്റെ ആവശ്യകതയിലൂന്നിയാണ് സമിതി പ്രവര്‍ത്തിക്കുന്നത്. ക്രമം ഉണ്ടായാല്‍ മാത്രമേ അക്രമം ഇല്ലാതാവൂ എന്നതാണല്ലൊ സത്യം. പുതിയ വര്‍ത്തമാനലോകത്ത് ധാര്‍മ്മികതയുടെ ക്രമവും താളവും മൂല്യവും പുനഃപ്രതിഷ്ഠിക്കേണ്ടത് അനിവാര്യമാണെന്നിരിക്കെ, ആധ്യാത്മികതയിലൂടെയും ആചരണങ്ങളിലൂടെയും വ്യക്തിയുടെ അച്ചടക്കം ഉണ്ടാക്കേണ്ടതാണ്.
ഈ പശ്ചാത്തലത്തില്‍, മാതൃസമിതിക്ക് കാര്യമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുമുണ്ട്. സ്ത്രീശക്തിയെ ഗുണപരമായ നന്മയിലേക്ക് ചാലുതിരിച്ച്, ഒരു സാമൂഹ്യപുനര്‍നിര്‍മാണം വിഭാവനം ചെയ്തുകൊണ്ടാണ്, സപ്തംബര്‍ 17 ന് എറണാകുളത്തുവച്ച് ഒരു സംസ്ഥാനതല മാതൃസംഗമം നടത്തുന്നത്.
ഇഛാശക്തിയും ക്രിയാശക്തിയും സമഞ്ജസമായി സമ്മേളിപ്പിച്ച്, സ്വപ്രയത്നത്തിലൂടെ ലോക്സഭാ സ്പീക്കര്‍ എന്ന സ്ഥാനംവരെ തന്റേതാക്കിയ തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായ സുമിത്രാ മഹാജനാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
ഭാരതത്തെ സംബന്ധിച്ചിടത്തോളം, സ്ത്രീ ശക്തിയാണ്; തിരിച്ചുപറഞ്ഞാല്‍, ശക്തി സ്ത്രീയാണ്. ആ സ്ത്രീയുടെ ശക്തമായ പ്രഭാവം അമ്മ എന്ന ഭാവത്തിലുമാണ്. അമ്മ നിയാമകശക്തിയാണ്. വ്യക്തിയും കുടുംബവും തദ്വാരാ സമൂഹവും രൂപീകരിക്കപ്പെടുന്നത് അമ്മ എന്ന വ്യക്തിയുടെ സ്വാധീനത്തിലൂെടയാണ്.
അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ഗതിശീലങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ സ്ത്രീക്ക് അദ്വിതീതമായ പങ്കുണ്ട്. ഇതറിഞ്ഞുകൊണ്ടുതന്നെയാണ് മാതൃസമിതിയെന്ന ഘടകം പ്രവര്‍ത്തിക്കുന്നതും. ആധ്യാത്മികാചാരങ്ങളിലൂടെ സദാചാരവും മൂല്യബോധവും പകര്‍ന്നുകൊടുത്ത് വളരുന്ന തലമുറയെ ധാര്‍മ്മികതയിലേക്ക് നയിക്കേണ്ടതുണ്ടല്ലോ.
ലൈംഗികാരാജകത്വത്തിന്റെ അതിപ്രസരണത്തിലൂടെ, ഭീകരമായ സദാചാരലംഘനമാണ് നമ്മുടെ നാട് ഇന്നനുഭവിക്കുന്നത്. സ്ത്രീ ഉപഭോഗവസ്തുവായി സ്വയം മാറുകയും മാറ്റപ്പെടുകയും ചെയ്യുമ്പോള്‍, വിജയിക്കുന്നത് മൃഗീയതയാണ്. പെറ്റിട്ട കുഞ്ഞു മുതല്‍ കുഴിയിലേക്കു കാലുനീട്ടുന്ന മുത്തശ്ശിവരെ ലൈംഗികപീഡനത്തിന് വിധേയമാകുമ്പോള്‍, തരിച്ചിരിക്കാനേ നമുക്കാവുന്നുള്ളൂ. സ്ത്രീപുരുഷ ബന്ധത്തിന്റെ ഐതിഹാസികമായ പവിത്രത ഭാരതത്തിന് മാത്രം അവകാശപ്പെട്ടതായിരുന്നു.
താലി വലിച്ചെറിഞ്ഞ്, വിവാഹമോചനത്തിന്റെ വഴികളിലേക്കു കടക്കുന്ന സമൂഹമാകട്ടെ, വൈകാരികതയ്ക്കു മാത്രം പ്രാധാന്യം കൊടുക്കുകയും വൈചാരികതയ്ക്കും വിവേകത്തിനും ഭ്രഷ്ട് കല്‍പ്പിക്കുകയുമാണ്. പുരാണങ്ങളുടെ പരിചയത്തിലൂടെ നന്മയുടെ കഥാമുത്തുകള്‍ സമ്മാനിച്ച് കുഞ്ഞുങ്ങളെ വാര്‍ത്തെടുക്കേണ്ട ധാര്‍മ്മിക പാഠശാലകള്‍ സജീവമാക്കാന്‍ നമ്മുടെ മാതൃശക്തിക്ക് കഴിയണം.
സ്ത്രീയുടെ സ്വാഭിമാനം വ്രണപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പരസ്പരസ്നേഹവും ബഹുമാനവും സ്ത്രീ-പുരുഷബന്ധത്തിന്റെ അഷ്ടബന്ധക്കൂട്ടായിരുന്നു, ഒരുകാലത്ത്. ഇന്ന് സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീ-പുരുഷ വിഭാഗീയതയിലേക്ക് നയിക്കാന്‍, സ്ത്രീസമത്വവാദികള്‍ കാരണക്കാരാകുന്നുണ്ട്.
മനസ്സും മസ്തിഷ്കവും ശാരീരിക-സാമ്പത്തിക പ്രലോഭനങ്ങളിലൂടെ ഉഴുതുമറിച്ച്, ഹിന്ദുയുവതികളെ മതംമാറ്റത്തിലൂടെ ഇസ്ലാമികവല്‍ക്കരണം നടത്തുന്നതും സ്വാഭാവികമായിക്കഴിഞ്ഞു; ഇതിനെതിരെ പ്രതികരിക്കുന്നത് വര്‍ഗ്ഗീയതയായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു.
സംഘടിതവോട്ടുകള്ക്കുവേണ്ടി ഹൈന്ദവസംസ്കാരത്തെ തള്ളിപ്പറയുന്നവര്‍ നശിപ്പിക്കുന്നത് ലോകത്തിന് നേതൃത്വം കൊടുത്ത സംസ്കാരത്തെതന്നെയാണ്.മതേതരത്വം നിലനില്‍ക്കുന്നത് ഹൈന്ദവസംസ്കാരത്തിന്റെ വിശാലതകൊണ്ടാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. അത് നഷ്ടപ്പെടുമ്പോള്‍ സമൂഹത്തോടൊപ്പം അഴുകുന്നത് സ്ത്രീയുടെ ജീവിതംകൂടിയായിരിക്കും.
സ്വാഭിമാനവും സ്വാതന്ത്ര്യവും ബഹുമാന്യതയും സ്ത്രീസമൂഹത്തില്‍ ഉണ്ടാക്കിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് സ്ത്രീശാക്തീകരണം കൂടിയേ തീരൂ. സ്ത്രൈണത ശക്തിയാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് സമൂഹത്തെ ശക്തിസ്വരൂപിണിയായി രക്ഷിക്കാന്‍ മാതൃത്വത്തിന്റെ മഹനീയതയ്ക്ക് കഴിയണം.
അഴിമതിയും അരാജകത്വവും സ്വാര്‍ത്ഥതയും സ്ത്രീപീഡനവും ഇല്ലാതാവുന്ന ഒരു നാളെ എന്നത് അമ്മമാരുടെ സ്വപ്നമാണ്. പ്രതീക്ഷകള്‍ കുരുന്നുകളിലാണെന്നിരിക്കെ, അവരെ വഴിതെറ്റിക്കുന്ന പ്രലോഭനങ്ങള്‍ അമ്മമാരുടെ ദുരന്തമാവുന്നു.
കുടുംബബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്താനും നിസ്വാര്‍ത്ഥ സ്നേഹത്തിന്റെ അനുഭവം പകര്‍ന്നു പഠിപ്പിക്കാനും സ്ത്രീക്ക് സാധിക്കണം. സമൂഹത്തിന്റെ ഏതുമേഖലയിലും സ്വന്തം പാദമൂന്നി വ്യക്തിത്വം അടയാളപ്പെടുത്താനും സ്ത്രീക്ക് കഴിയണം. ‘എന്റെ’ എന്നതില്‍നിന്ന് ‘എന്റെയല്ല’ എന്ന വിശാലതയിലേക്ക് സമൂഹമനസ്സിനെ വ്യാപരിപ്പിക്കാന്‍ സ്ത്രീശക്തിക്ക് കഴിയും.
ഇന്ന് ഭാരതത്തിന്റെ ഭരണരംഗത്ത് പ്രധാന സ്ഥാനങ്ങളില്‍ കഴിവുറ്റ സ്ത്രീകളാണ് എന്നത് സമൂഹത്തില്‍ സ്ത്രീക്ക് തിരിച്ചുപിടിക്കാനാകുന്ന അംഗീകാരത്തിന്റെ മുന്നോടിയാണ്. ഈ ശാക്തീകരണത്തിന്റെ പ്രവര്ത്തനത്തുടക്കമായാണ് ഇന്ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയത്തില്‍ മാതൃശക്തി സമ്മേളനം നടത്തുന്നത്.
അമ്മയിലൂടെ ഹൈന്ദവ സംസ്കാര പുനരുദ്ധാരണത്തിന്റെ യാഗശാലയാക്കി സമൂഹത്തെ മാറ്റാനും സ്ത്രീശക്തിയിലൂടെ സാധിക്കട്ടെ. ഇത് ഒരു പുത്രകാമേഷ്ടിയാണ്; സംസ്കാരബോധമുള്ള കുഞ്ഞുങ്ങളെ വാര്‍ത്തെടുക്കുന്ന യജ്ഞം.
ആ യജ്ഞത്തുടക്കത്തിലേക്കാണ് മാതൃസമിതി വലതുകാല്‍ വയ്ക്കുന്നത്. ഇത് സമൂഹത്തിലെ സ്ത്രീവിഭാഗം ഏറ്റെടുത്ത് വിജയിപ്പിച്ചാല്‍, ഭാവി, സ്ത്രീയെ സംബന്ധിച്ചും സമൂഹത്തെ സംബന്ധിച്ചും സുരക്ഷിതമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: