സോള്‍: ഇന്ത്യന്‍ ബാഡ്മിന്റണിലെ സൂപ്പര്‍താരം പി.വി. സിന്ധു കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. ഇന്നലെ നടന്ന സെമിയില്‍ ചൈനയുടെ ഹി ബിന്ജിയൊയെ തകര്‍ത്താണ് സിന്ധു കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
66 മിനിറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 21-10, 17-21, 21-16 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം.
ആദ്യ ഗെയിം സിന്ധു അനായാസം സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരത്തിന് അടിതെറ്റി. ചൈനീസ് താരത്തിന്റെ കൃത്യതയ്ക്ക് മുന്നില്‍ പലപ്പോഴും അടിതെറ്റിയ സിന്ധു 17-21നാണ് ഗെയിം വിട്ടുകൊടുത്തത്. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ സിന്ധു ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന് മത്സരവും ഫൈനല്‍ ബര്‍ത്തും സ്വന്തമാക്കുകയായിരുന്നു.
ഫൈനലില്‍ ലോക ചാമ്പ്യന്‍ ജപ്പാന്റെ നൊസോമി ഒകാഹുരയാണ് എതിരാളി. നാട്ടുകാരിയും മൂന്നാം സീഡുമായ അകനെ യമാഗുച്ചിയെ പരാജയപ്പെടുത്തിയാണ് ഒകാഹുര ഫൈനലിലേക്ക് യോഗ്യത നേടിയത്. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സിന്ധുവിനെ പരാജയപ്പെടുത്തിയാണ് ഒകാഹുര കിരീടം നേടിയത്.
ആ പരാജയത്തിന് പകരം വീട്ടാനുള്ള അവസരമാണ് സിന്ധുവിന് കൈവന്നിരിക്കുന്നത്. ഈ വര്‍ഷം രണ്ടാം തവണയാണ് സിന്ധു സൂപ്പര്‍ സീരിസിന്റെ ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടുന്നത്. കരിയറിലെ അഞ്ചാം സൂപ്പര്‍ സീരീസ് ഫൈനലാണ് സിന്ധുവിന് ഇത്. നേരത്തെ ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സിന്ധു നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: