ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഉച്ചക്ക് 1.30ന് എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം ആരംഭിക്കുക. പരമ്പരയില്‍ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി 20യുമാണ് ഉള്ളത്.
ഓസീസിനെതിരെ തുടര്‍ച്ചയായ മൂന്നാം പരമ്പര വിജയമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. 2010-11, 2013-14 സീസണുകളില്‍ ഇന്ത്യ സന്ദര്‍ശിച്ച ഓസ്ട്രേലിയ 1-0, 3-2 എന്ന ക്രമത്തിലായിരുന്നു പരമ്പര പരാജയപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ സന്ദര്‍ശിച്ച ടീം ഇന്ത്യ ഏകദിന പരമ്പര 4-1ന് പരാജയപ്പെട്ടിരുന്നു.
ഈ തോല്‍വിക്ക് സ്വന്തം മണ്ണില്‍ പകരം വീട്ടുക എന്നതും കോഹ്ലിയുടെയും കൂട്ടരുടെയും ലക്ഷ്യം. 2009-ലാണ് ഓസ്ട്രേലിയ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഏകദിന പരമ്പര അവസാനമായി സ്വന്തമാക്കിയത്. അന്ന് 7 മത്സരങ്ങളുടെ പരമ്പര4-2നാണ് കംഗാരുക്കള്‍ നേടിയത്.
എന്നാല്‍ കണക്കുകളില്‍ ഓസ്ട്രേലിയക്കാണ് മുന്‍തൂക്കം. ഇന്ത്യയും ഓസ്ട്രേലിയയും ഇതുവരെ ഏറ്റുമുട്ടിയത് 123 ഏകദിന മത്സരങ്ങളില്‍. ഓസ്ട്രേലിയ 72 എണ്ണം ജയിച്ചപ്പോള്‍ ഇന്ത്യ ജയിച്ചത് 41 എണ്ണം മാത്രം.
ഐസിസി ഏകദിന റാങ്കിങ്ങില്‍ ഓസ്ട്രേലിയ രണ്ടാമതും ഇന്ത്യ മൂന്നാമതുമാണ്. രണ്ടു ടീമിനും 117 പോയിന്റാണെങ്കിലും ദശാംശക്കണക്കില്‍ ഓസ്ട്രേലിയ മുന്നില്‍ നില്ക്കുന്നു. പരമ്പര ഇന്ത്യ ജയിച്ചാല്‍ സ്ഥാനങ്ങള്‍ പരസ്പരം വച്ചുമാറുമെന്നുറപ്പ്. 4-1 മാര്‍ജിനില്‍ ഏതു ടീം ജയിച്ചാലും അവര്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്കു കയറും.
ഇരു ടീമിലും രണ്ട് പ്രധാന താരങ്ങളുടെ അഭാവമുണ്ട്. ഇന്ത്യന്‍ നിരയില്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ആദ്യ മൂന്ന് മത്സങ്ങള്‍ കളിക്കില്ല. അസുഖബാധിതയായ ഭാര്യയെ ശുശ്രൂഷിക്കാനായാണ് ധവാന് കളികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അതേസമയം ഓസീസ് നിരയില്‍ പരിക്കേറ്റ ആരോണ്‍ ഫിഞ്ചും ഇല്ല. ഫിഞ്ചിന് പകരമായി പീറ്റര്‍ ഹാന്‍ഡ്സ്കോംബ് ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്.
കരുത്തുറ്റ ബാറ്റിങ്, ബൗളിങ് നിരയിലാണ് ഇന്ത്യയുടെ ആത്മവിശ്വാസം. ശ്രീലങ്കക്കെതിരായ പരമ്പര സമ്പൂര്‍ണ്ണമായി തൂത്തുവാരി ഉജ്ജ്വല ഫോമിലുള്ള ടീം ഇന്ത്യയെ കീഴടക്കണമെങ്കില്‍ ഓസ്ട്രേലിയക്ക് ഭഗീരഥ പ്രയത്നം വേണ്ടിവരും. ധവാന്റെ അഭാവത്തില്‍ ഓപ്പണറായി രോഹിത് ശര്‍മ്മക്കൊപ്പം രഹാനെ ഇറങ്ങാനാണ് സാധ്യത.
വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, മഹേന്ദ്രസിങ് ധോണി, ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ എന്നിവരിലാണ് ബാറ്റിങ്ങ് പ്രതീക്ഷകള്‍ ഏറെ. ടീമില്‍ തിരിച്ചെത്തിയ മുഹമ്മദ് ഷാമി, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലെ പ്രധാന ബൗളര്‍മാര്‍.
സ്റ്റീവന്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള ഓസീസ് നിരയും കരുത്തുറ്റവരാണ്.
ആരോണ്‍ ഫിഞ്ചിന്റെ അഭാവം മാത്രമാണ് അവരെ ബുദ്ധിമുട്ടിലാക്കുന്നത്. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ട്രാവിസ് ഹെഡ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. ഇവര്‍ക്കൊപ്പം മികച്ച ഓള് റൗണ്ടര്‍മാരുടെ ഒരു പടതന്നെ കംഗാരുനിരയിലുണ്ട്. ഗ്ലെന്‍ മാക്സ്വെല്,ഹെന്റിക്വസ്, ഡാനിയേല്‍ ക്രിസ്റ്റിയന്‍ എന്നിവരാണ് പ്രധാനികള്‍. കുമ്മിന്‍സ്, നഥാന്‍ കള്‍ട്ടര്‍ നീല്‍, റിച്ചാര്ഡ്സണ്, ആഡം സാംപ എന്നിവരാണ് ടീമിലെ പ്രധാന ബൗളര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: