കൊച്ചി: ഇസ്ലാമിക മതമൗലികവാദത്തെ വിമര്‍ശിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടായിരുന്നതായി പിഎസ്സി മുന്‍ ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. മതപരിഷ്കര്‍ത്താവായിരുന്ന ചേകന്നൂര്‍ മൗലവിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനെക്കുറിച്ച് ലേഖനമെഴുതിയപ്പോഴായിരുന്നു ഇത്. ‘കുരുക്ഷേത്ര പ്രകാശന്’ പ്രസിദ്ധീകരിക്കുന്ന ‘ഇസ്ലാം ബഹുസ്വരതാ സമൂഹത്തില്‍’ എന്ന തന്റെ പുസ്തകത്തിലാണ് രാധാകൃഷ്ണന് ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്.
”ചേകന്നൂര്‍ മൗലവിയെക്കുറിച്ച് ഒരു ലേഖനമെഴുതുകയും, അദ്ദേഹത്തിന്റെ തിരോധാനദിനത്തിന്റെ വാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ച് ഒരു ചര്‍ച്ച നടത്തുകയും ചെയ്തപ്പോള്‍ ‘വകവരുത്തും’ എന്നു പറഞ്ഞുകൊണ്ടുള്ള ഭീഷണിക്കത്ത് ലഭിച്ചു. താനും സ്നേഹിതന് പി.എസ്. ഹനീഫും തങ്ങള്‍ക്ക് ലഭിച്ച ഭീഷണിക്കത്തുകള്‍ അടക്കംചെയ്തുകൊണ്ടുള്ള ഒരു പരാതി അന്നത്തെ കൊച്ചി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാമിന് നേരിട്ട് ഏല്‍പ്പിച്ചു.
അദ്ദേഹം അന്വേഷിക്കാമെന്ന് പറയുകയും ചെയ്തു; അന്വേഷിച്ചോ എന്ന് അറിയില്ല” എന്നാണ് പുസ്തകത്തിന്റെ ആമുഖത്തില്‍ രാധാകൃഷ്ണന് പറയുന്നത്. പ്രതിഷേധത്തിനിടയാക്കിയ ‘ചേകന്നൂര്‍ മൗലവിയെ അറിയുക’ എന്ന ലേഖനം പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
മതേതര നിലപാട് പുലര്‍ത്തുന്നുവെന്ന് അവകാശപ്പെടുന്ന ചില മലയാള മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെക്കുറിച്ചും ഗ്രന്ഥകാരന് വിവരിക്കുന്നുണ്ട്.
ആധുനികകാലത്ത് ഇസ്ലാമിക മതതീവ്രവാദത്തിന്റെ വക്താവായിരുന്ന ഇറാനിലെ ആയത്തുള്ള ഖൊമേനിയെക്കുറിച്ചുള്ള തന്റെ ലേഖനം മാതൃഭൂമി, ഭാഷാപോഷിണി, മാധ്യമം, സമകാലിക മലയാളം, കലാകൗമുദി മുതലായ സാംസ്കാരിക പ്രസിദ്ധീകരണങ്ങള്‍ തിരസ്ക്കരിച്ച കാര്യവും ഗ്രന്ഥകാരന് പറയുന്നു. ഒടുവില്‍ ‘ഖുറാനും ഖൊമേനിയും’ എന്ന ഈ ലേഖനം കെ. വേണുവിന്റെ ‘സമീക്ഷ’യാണ് പ്രസിദ്ധീകരിച്ചത്.
ഇവയുള്‍പ്പെടെ എട്ട് ലേഖനങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മതമെന്ന നിലക്ക് ഇസ്ലാമിന്റെ ഭാഗമായി കരുതപ്പെടുന്ന വിശ്വാസങ്ങളെയും ആചാരങ്ങളെയും ഖുറാനെ മുന്‍നിര്‍ത്തി അപഗ്രഥിക്കുകയാണ് പുസ്തകത്തില്‍. ”മതതീവ്രവാദവും ഇതരമതനിന്ദയും ഹിംസയും ഖുറാന് വിരുദ്ധമാണെന്ന് സ്ഥാപിക്കലാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം” എന്നാണ് ഗ്രന്ഥകാരന് പറയുന്നത്. ഈ മാസം 19 ന് വൈകിട്ട് 6 ന് എറണാകുളം ബിടിഎച്ച് ഹാളിലാണ് പുസ്തകത്തിന്റെ പ്രകാശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: