വര്‍ക്കല: ഗുരുദേവ തത്വങ്ങള്‍ അനുസരിച്ച് ജീവിച്ചാല്‍ ലോകത്തിന് സമാധാനമുണ്ടാകുമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്ര മന്ത്രിയായ ശേഷം ശിവഗിരി മഠം സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ലോകത്തിന് ഏറ്റവും ആവശ്യം സമാധാനമാണ്.
അതാണ് ഗുരു തന്റെ തത്വങ്ങളിലൂടെ ലോകത്തെ അറിയിച്ചിട്ടുള്ളത്. ലോകത്തില്‍ എല്ലാവരും ഒന്നാണ് എന്ന ഗുരു വചനം പ്രാവര്‍ത്തികമാക്കിയാല്‍ അത് സമൂഹത്തിലും ജീവിതത്തിലും വളെരെയേറെ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ശിവഗിരി മഠവും അനുബന്ധ സ്ഥലങ്ങളായ അരുവിപ്പുറം, ചെമ്പഴന്തി, കുന്നുംപാറ, എന്നിവയുമായി ബന്ധപ്പെടുത്തി ഒരു ടൂറിസം സര്‍ക്യൂട്ട് ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ശിവഗിരി മഠത്തില്‍ നിന്ന് നിവേദനം ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ലഭിച്ചാല്‍ അത് പരിഗണിച്ച് നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെ 8 മണിയോടെ പത്നി ഷീലയോടൊപ്പം ശിവഗിരി മഠത്തിലെത്തിയ മന്ത്രിയെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി സച്ചിതാനന്ദ, സ്വാമി ഋതംബരാനന്ദ, സ്വാമി പരാനന്ദ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
മഹാസമാധിയില്‍ പുഷ്പാര്‍ച്ചനക്കും പ്രാര്‍ത്ഥനക്കും ശേഷം ശിവഗിരി മഠം ഗസ്റ്റ് ഹൗസില്‍ എത്തി ധര്‍മ്മ സംഘം ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയെ കണ്ട് അനുഗ്രഹം വാങ്ങി. വൈദിക മഠം, ബോധാനന്ദ സ്വാമി സമാധിമണ്ഡപം, ശാരദാ മഠം എന്നിവിടങ്ങളില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: