ന്യൂദല്‍ഹി: വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റി വിവാഹം കഴിച്ച സംഭവത്തിലെ എന്‍ഐഎ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. അഖിലയെ ഹാദിയയാക്കി മാറ്റിയ ശേഷം വിവാഹം കഴിച്ച ഷെഫിന് ജഹാന് എന്നയാളാണ് ഹര്‍ജി നല്‍കിയത്. ഷെഫിന് അഖിലയെ വിവാഹം കഴിച്ചത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
അഖില കേസില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഷെഫിന് ജഹാന്റെ ആവശ്യം. അഖിലയെ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഖിലയുടെ വൈക്കത്തെ വീട്ടില്‍ തെറ്റിദ്ധരിപ്പിച്ചു കയറിയ ശേഷം രാഹുല്‍ ഈശ്വര്‍ ചിത്രീകരിച്ച വിവാദ വീഡിയോ അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഷെഫിന് ജഹാന് കോടതിയെ സമീപിച്ചിരിക്കുന്നത്. താന്‍ മാനസിക പീഡനം നേരിടുകയാണെന്ന് അഖില രാഹുല്‍ ഈശ്വറിനോട് വെളിപ്പെടുത്തിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് അഖില രാഹുലിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമില്ല. അന്വേഷണ മേല്‍നോട്ടം വഹിക്കണമെന്ന നിര്‍ദ്ദേശം സ്വീകരിക്കില്ലെന്ന ജസ്റ്റിസ് ആര്.വി രവീന്ദ്രന് അറിയിച്ചതിനെ തുടര്‍ന്ന് ആരുടേയും മേല്‍നോട്ടമില്ലാതെയാണ് എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നതെന്നും ഷെഫിന് ആരോപിക്കുന്നു.
ചീഫ് ജസ്റ്റിസ് ജെ. എസ്. കെഹാര്‍ വിരമിച്ചതിനാല്‍ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ പുതിയ ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ ഷെഫിന്റെ ഹര്‍ജിയും കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: