ന്യൂദല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളാ പോലീസിന്റെ അന്വേഷണം മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം. അന്വേഷണം അനന്തമായി നീണ്ടുപോകുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും വനിതാ കമ്മീഷന് അധ്യക്ഷ പറഞ്ഞു.
കേസില്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പ്പര്യക്കുറവുണ്ട്. ഇതാണ് അന്വേഷണം വേഗത്തിലാക്കാന്‍ തടസ്സം നില്ക്കുന്ന ഘടകം. ആക്രമണത്തിനിരയായ നടിക്ക് നീതി ലഭിക്കാന്‍ വൈകുന്നുവെന്നാണ് പ്രാഥമിക ഘട്ടത്തില്‍ തന്നെ മനസ്സിലായത്. ശരിയായ അന്വേഷണം കേസില്‍ ഉണ്ടാകുന്നില്ല എന്നതാണ് കാരണം.
കേസിലെ അന്വേഷണ പുരോഗതിയും വിശദാംശങ്ങളും ചോദിച്ച് നിരവധി തവണ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തെഴുതിയെങ്കിലും മറുപടി നല്കാന് മുഖ്യമന്ത്രി തയ്യാറായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടി മാത്രമാണ് ഡിജിപി നല്‍കിയത്, ലളിതാ കുമാരമംഗലം കുറ്റപ്പെടുത്തി.
നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞ ഉടന്‍ തന്നെ സ്വമേധയാ കേസെടുത്തിരുന്നതാണ്. വിവരങ്ങള്‍ നേരിട്ടറിയാന്‍ വനിതാ കമ്മീഷന് അംഗം സുഷമാ സാഹുവിനെ കേരളത്തിലേക്ക് അയക്കുകയും ചെയ്തിരുന്നു. സര്‍ക്കാരും പോലീസും സഹകരിക്കുന്നില്ലെന്നും നടിക്ക് നീതി ലഭിക്കാനുള്ള സാധ്യത കുറവാണെന്നുമാണ് കമ്മീഷനംഗം റിപ്പോര്‍ട്ട് നല്‍കിയത്.
മോശക്കാരിയായി ചിത്രീകരിച്ചത് നടിയെ മാനസികമായി തകര്‍ക്കാനുള്ള ശ്രമമായിരുന്നു. അന്വേഷണം നീണ്ടുപോകുന്നതില്‍ മുഖ്യമന്ത്രിയോടും ഡിജിപിയോടും വിശദീകരണം തേടുമെന്നും ലളിതാ കുമാരമംഗലം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: