കൊല്‍ക്കത്ത: വിജയദശമി ദിനത്തിലെ ദുര്‍ഗാ വിഗ്രഹ നിമജ്ജന നിരോധനത്തില്‍ നിന്ന് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും മുഖ്യമന്ത്രി മമത ബാനര്‍ജിയും പിന്നാക്കം പോയി. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നല്കിയ വിശദീകരണത്തില്‍ ആദ്യത്തെ ഉത്തരവ് ക്ലറിക്കല്‍ പിഴവെന്നു കൈകഴുകി സര്‍ക്കാര്‍.
വിജയദശമി ദിവസമായ ഈ മാസം 30ന് വൈകിട്ട് ആറു വരെ ദുര്‍ഗാ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാമെന്നായിരുന്നു ആദ്യ ഉത്തരവ്. എന്നാല്‍, രാത്രി പത്തു വരെ വിഗ്രഹ നിമജ്ജനം അനുവദിക്കുമെന്ന് കോടതിയെ സര്‍ക്കാര്‍ അറിയിച്ചു. പിറ്റേ ദിവസം ഒക്ടോബര്‍ ഒന്നിന് മുഹറമായതിനാല്‍ മത സൗഹാര്‍ദത്തിന് തടസം നേരിടുമെന്ന മുടന്തന്‍ ന്യായമാണ് നിയന്ത്രണത്തിന് മമത കാരണം പറഞ്ഞത്.
ആര്‍എസ്എസ്, ബിജെപി, വിഎച്ച്പി തുടങ്ങിയ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മമതയ്ക്ക് നിലപാട് മാറ്റേണ്ടി വന്നത്. ബംഗാള്‍ സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ സമീപനത്തില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
അതേസമയം, സര്‍ക്കാര്‍ വിശദീകരണത്തില്‍ തൃപ്തിയില്ലെന്ന് ഹര്ജിക്കാരന് ഉത്തം ബസക്കിന്റെ അഭിഭാഷകന് സമര്‍ജിത് റോയ് ചൗധരി വ്യക്തമാക്കി. രാത്രി 1.36നാണ് ദശമി സമാപിക്കുന്നതെന്നും അതുവരെ നിമജ്ജനത്തിന് അവസരം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഇതില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. മുഹറത്തിനു ശേഷം ഒക്ടോബര്‍ രണ്ടിനും മൂന്നിനും നിമജ്ജനത്തിന് അവസരം നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേസ് നാളെ വീണ്ടും പരിഗണിക്കും.
ആഗസ്ത് 23ന് ട്വീറ്റിലൂടെയാണ് മമത, ദുര്‍ഗാ പൂജയ്ക്കെതിരെ നിലപാടുമായി രംഗത്തെത്തിയത്. ഈ മാസം 5ന് ഉത്തം ഹര്‍ജിയുമായി കോടതിയിലെത്തുമ്പോള്‍ ഉത്തരവ് പോലുമില്ലായിരുന്നു. ഔദ്യോഗിക ഉത്തരവില്ലാതെ ട്വീറ്റിലൂടെയുടെ നടപടി കോടതിയുടെ വിമര്‍ശനത്തിനുമിടയാക്കി. ഒമ്പതിനാണ് സര്‍ക്കാര്‍ ഔദ്യോഗികമായി ഉത്തരവിറക്കിയത്. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനു മുമ്പ് ഉത്തരവ് പുതുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: