പഞ്ചകുള: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം രാം റഹിം ഉള്‍പ്പെട്ട രണ്ടു കൊലപാതകക്കേസിന്റെ വിചാരണ നാളെ ആരംഭിക്കും. മാധ്യമപ്രവര്ത്തകന് രാം ചന്ദര്‍ ഛത്രപതി, ദേര മുന്‍ മാനേജര്‍ രഞ്ജിത് സിങ് എന്നിവരുടെ കൊലപാതകക്കേസില്‍ പഞ്ചകുളയിലെ സിബിഐ കോടതി ജഡ്ജി ജഗദീപ് സിങ്ങാണ് വാദം കേള്‍ക്കുന്നത്.
ഈ കോടതിയാണ് രാം റഹിമിന് ബലാത്സംഗക്കേസില്‍ 20 വര്‍ഷം ജയില്‍ ശിക്ഷ നല്‍കിയത്.
റോത്തക്കിലെ സുനാരിയ ജയിലിലുള്ള രാം റഹിം വീഡിയോ കോണ്ഫറസിന്സിലൂടെയാണ് വിചാരണയില്‍ പങ്കെടുക്കുക. കോടതി നടപടികള്‍ തുടങ്ങുന്നതിനു മുന്നോടിയായി പഞ്ചകുളയിലും ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി. പഞ്ചകുളയില്‍ അഞ്ച് കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു. ബലാത്സംഗക്കേസിലെ വിധിക്കു പിന്നാലെയുണ്ടായ അക്രമങ്ങളെത്തുടര്‍ന്നാണ് മുന്‍കരുതല്‍.
‘പൂര സച്ച്’ എന്ന സായാഹ്ന പത്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന രാം ചന്ദര്‍ 2002 ഒക്ടോബറിലാണ് വെടിയേറ്റു മരിച്ചത്. രാം റഹിം ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് ‘പൂര സച്ചി’ല്‍ ഒരു സ്ത്രീയുടെ പേരില്‍ വന്ന കുറിപ്പിനു പിന്നാലെയാണ് സംഭവം. അതേ വര്‍ഷം തന്നെ രഞ്ജിത് സിങ്ങും കൊല്ലപ്പെട്ടു. ‘പൂര സച്ചി’ല്‍ പ്രസിദ്ധീകരിച്ച കുറിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് രഞ്ജിത്തായിരുന്നുവെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: