തിരുവനന്തപുരം: നൂറുകണക്കിന് അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് ഇടതു സര്‍ക്കാരിന്റെ ഇരുട്ടടി. കെഎസ്ആര്‍ടിസിയില്‍ വിരമിക്കല്‍ പ്രായം കൂട്ടാനുള്ള നീക്കമാണ് യുവാക്കളെ ആശങ്കയിലാഴ്ത്തുന്നത്. ധന-ഗതാഗത വകുപ്പുകളുടെ ആവശ്യം മന്ത്രിസഭ അംഗീകരിച്ചാല്‍ തൊഴില്‍തേടി അലയുന്ന ആയിരങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 ല്‍ നിന്ന് ഒറ്റയടിക്ക് 60 ആക്കാനാണ് നീക്കം. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് നട്ടംതിരിയുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാനെന്ന പേരിലാണ് ഈ നീക്കം. കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടിവരുമെന്നതിനാല്‍ ഉറച്ച രാഷ്ട്രീയ തീരുമാനമാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതെന്ന് സര്‍ക്കാരിനു ബോധ്യമുണ്ട്.
വിരമിക്കല്‍ പ്രായം 60 ആക്കണമെന്ന ശുപാര്‍ശ ധനകാര്യ, ഗതാഗത വകുപ്പുകളാണ് മുന്നോട്ടുവച്ചത്. ഉടന്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്നാണ് സൂചന. നിലവില്‍ 44,500 തൊഴിലാളികള്‍ കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. ഇതില്‍ 35,000 പേരും സ്ഥിരം ജീവനക്കാരാണ്.
വിരമിക്കല്‍ പ്രായം കൂട്ടുന്നത് കൂടാതെ, കൂടിയ പെന്ഷന് തുക 25,000 രൂപയാക്കി നിജപ്പെടുത്താനും ശുപാര്‍ശ. ഇതു രണ്ടും നടപ്പായാല്‍ മാസം തോറുമുള്ള പെന്ഷന് ബാധ്യത 60 കോടി രൂപയില്‍ നിന്ന് 42 കോടിയായി ചുരുങ്ങും. അങ്ങനെ വര്‍ഷം തോറും കോര്പ്പറേഷന് 200 കോടി രൂപ ലാഭിക്കാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിന്റെ ഭാഗമായി ഏറെ നാളായി വിവിധ ഏജന്‍സികള്‍ നടത്തിയ പഠനത്തില്‍ ഉയര്‍ന്നതാണ് ശുപാര്‍ശകള്‍. എന്നാല്‍, വിവിധ കോണുകളില്‍ നിന്നുയര്‍ന്ന കടുത്ത എതിര്‍പ്പു മൂലം ഇവയൊന്നും ചര്‍ച്ചയ്ക്കു പോലും വന്നിരുന്നില്ല.
ധനമന്ത്രി തോമസ് ഐസക്, ഗതാഗതമന്ത്രി തോമസ് ചാണ്ടി, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, കെഎസ്ആര്‍ടിസി ചെയര്‍മാനും എംഡിയുമായ എം.ജി. രാജമാണിക്യം തുടങ്ങിയവരുടെ കൂട്ടായ ചര്‍ച്ചകളുടെ ഫലമാണ് ഇപ്പോഴുണ്ടായത്. കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഏതാനും മാസങ്ങളായി ഈ രണ്ടു വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥര്‍ ആഴ്ച തോറും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
കേരള സര്‍വീസ് റൂള്‍സ് പിന്തുടരുന്ന കെഎസ്ആര്‍ടിസിയില്‍ നിലവിലെ വിരമിക്കല്‍ പ്രായം 56 ആണെങ്കിലും അതില്‍ ഉറച്ചുനില്‍ക്കണമെന്നു നിയമമില്ല. കോര്പ്പറേഷന് പിന്തുടരുന്ന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ആക്ടാകട്ടെ വിരമിക്കല്‍ പ്രായം സംബന്ധിച്ച് നിബന്ധനകളൊന്നും വച്ചിട്ടില്ല.
അതിനാല്‍ മന്ത്രിസഭ തീരുമാനിച്ചാല്‍ പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാരിന് തടസ്സങ്ങളൊന്നുമില്ല. 38,000 പേരാണ് കെഎസ്ആര്‍ടിസി പെന്ഷന് വാങ്ങുന്നത്. ശുപാര്‍ശ നടപ്പായാല്‍ പെന്ഷന് അധിക ബാധ്യത കൂടാതെ കോര്പ്പറേഷന് ഏതാനും വര്‍ഷം മുന്നോട്ടുപോകാമെന്നതാണു മെച്ചം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: