കണ്ണൂര്‍: ചാല ബൈപാസ് റോഡിന് സമീപം ഭഗവതിക്ഷേത്രത്തിന് മുന്‍വശത്ത് തിങ്കളാഴ്ച രാത്രി ടാങ്കര്‍ ലോറി മറിഞ്ഞ് പൊട്ടിത്തെറിച്ച് ഉണ്ടായ ദുരന്തത്തില്‍ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അപകടം നടന്ന സ്ഥലവും നാശനഷ്ടമുണ്ടായ വീടുകളും കടകളും അപകടത്തില്‍പരിക്കേറ്റ് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അപകടത്തില്‍പ്പെട്ട വാഹനം ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്റേതായതിനാല് ഇവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കും. പോരാത്തത് സര്‍ക്കാര്‍ വഹിക്കും. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ദുരന്തത്തില്‍ മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നല്‍കും. നാല്‍പ്പത് ശതമാനത്തിലധികം പൊള്ളലേറ്റവര്‍ക്ക് 3 ലക്ഷം മുതല്‍ 5 ലക്ഷം രൂപ വരെ നല്‍കും. പരിക്കുപറ്റിയവര്‍ക്ക് 10000 രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിനിടയാക്കിയതെന്ന് സംശയിക്കുന്ന റോഡിന്റെ മധ്യത്തിലുള്ള ഡിവൈഡര്‍ ഇന്നുതന്നെ പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും ബദല്‍ സംവിധാനം ഒരുക്കാന്‍ പിഡബ്ല്യുഡി വകുപ്പിനെയും പോലീസിനെയും ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
പുതിയതെരു മുതല്‍ താഴെചൊവ്വ വരെയുള്ള ഭാഗത്ത് കാലങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ റോഡ് വികസന നടപടി ഉടന്‍ ആരംഭിക്കും. ഇതിനാവശ്യമായ സ്ഥലത്തിന്റെ ലഭ്യതയും എസ്റ്റിമേറ്റും എത്രയും പെട്ടെന്ന് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം ലഭ്യമായാല്‍ ഈ ഭാഗത്ത് നാലുവരിപ്പാത തന്നെ നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: