കണ്ണൂര്‍: നാല് കിലോമീറ്റര്‍ നീളത്തില്‍ പരന്നു കിടക്കുന്ന ഇരുന്നൂറ്റമ്പതോളം ഏക്കര്‍ നെല്‍വയല്‍ പൂര്‍ണ്ണമായും നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതിനെതിരെ സിപിഎം പാര്‍ട്ടി ഗ്രാമമായ തളിപ്പറമ്പ് കൂവോട് ഗ്രാമവാസികള്‍ നടത്തുന്ന നിരാഹാര സത്യഗ്രഹം ഏഴ് ദിവസം പിന്നിട്ടു. വയല്‍ക്കിളികള്‍ എന്ന പേരില്‍ ഗ്രാമ കൂട്ടായ്മയുണ്ടാക്കി സുരേഷ് കീഴാറ്റൂരാണ് നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്.
അറുപത് മീറ്റര്‍ വീതിയില്‍ പത്ത് മീറ്റര്‍ ഉയരത്തില്‍ വയല്‍ മണ്ണിട്ട് നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതോടെ ഗ്രാമം പൂര്‍ണ്ണമായി ഇല്ലാതാകും. പ്രദേശത്ത് രൂക്ഷമായ കുടിവെള്ള പ്രശ്നം ഉടലെടുക്കും. നേരത്തെ നിശ്ചയിച്ച രൂപരേഖ അവസാന നിമിഷം കൂവോട് വയലിലൂടെ മാറ്റി നിശ്ചയിച്ചത് വന്‍കിടക്കാരെ സഹായിക്കാനെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കൂവോട് ഗ്രാമത്തിന് പുറത്തുകൂടി നിശ്ചയിച്ച പദ്ധതി രേഖയില്‍ അവസാന തീരുമാനമെടുക്കുന്നതിനു വേണ്ടി 2016 ജൂലൈ 23ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, ജെയിംസ് മാത്യു എംഎല്‍എ, കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. വീട് നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിച്ചു. പിന്നീട് തീരുമാനം മരവിപ്പിച്ചു.
കൂവോട് ഗ്രാമത്തിനു സമീപത്ത് നിരവധി കുന്നുകള്‍ സ്വകാര്യ കുത്തകകള്‍ വിലകൊടുത്തു വാങ്ങിയിരുന്നു. കുന്നുകളിടിച്ച് നിരത്തി ഫ്ളാറ്റുകളും കെട്ടിടങ്ങളും പണിയാനുള്ള നീക്കം ഗ്രാമവാസികള്‍ എതിര്‍ത്തു തോല്‍പ്പിച്ചു. എന്നാല്‍, ദേശീയപാത വരുന്നതോടെ ഇതിന്റെ പേരില്‍ കുന്നുകള്‍ പൂര്‍ണ്ണമായി ഇടിച്ച് നിരത്താനാകും.
എംഎല്‍എയും സിപിഎം നേതൃത്വവും ഗ്രാമവാസികളെ പൂര്‍ണ്ണമായും തള്ളി ദേശീയപാത കൂവോടു വഴി തന്നെ കൊണ്ടുവരുമെന്ന നിലപാടിലാണ്. പ്രദേശത്ത് കുടിവെള്ള ക്ഷാമമുണ്ടായാല്‍ പിഎച്ച്ഇഡി വഴി വെള്ളം ലഭ്യമാക്കുമെന്നാണ് ജെയിംസ് മാത്യു എംഎല്‍എ പ്രതികരിച്ചത്. ഗ്രാമവാസികള്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചപ്പോള്‍ സമരത്തില്‍ പങ്കെടുക്കരുതെന്ന് വീടുകളില്‍ കയറി സിപിഎം സംഘം ഭീഷണി മുഴക്കി. എന്നാല്‍, ഇത് പൂര്‍ണ്ണമായും തള്ളിയാണ് ഗ്രാമമൊന്നാകെ സമര രംഗത്തിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: