കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് അറസ്റ്റു ഭയന്നു കാവ്യാ മാധവന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും.
ഭര്‍ത്താവായ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയ അന്വേഷണ സംഘത്തിന് തെളിവുകള്‍ കണ്ടെത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല.
ദിലീപിന്റെ കുടുംബാംഗങ്ങളെയും അദ്ദേഹവുമായി അടുപ്പമുള്ളവരെയും ഭീഷണിപ്പെടുത്തി കേസില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നു. ചില സിനിമാ പ്രവര്‍ത്തകരും, പോലീസും, ചില മാധ്യമ പ്രവര്‍ത്തകരും കേസുമായി തന്നെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നു. തുടങ്ങിയ ആരോപണങ്ങളാണ് കാവ്യ ജാമ്യഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. നിയമവിരുദ്ധമായി അറസ്റ്റു ചെയ്തേക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.
കൊടുംകുറ്റവാളിയായ പള്‍സര്‍ സുനിയെ കോടതിയില്‍ ഓരോ തവണ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോഴും വെളിപ്പെടുത്തലെന്ന തരത്തില്‍ മാധ്യമങ്ങളോടു കള്ളം പറയാന്‍ പോലീസ് അനുവദിക്കുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവു കൂടിയായ തന്നെ ഇതുവഴി സമൂഹത്തിനു മുന്നില്‍ അപമാനിക്കാനും ദ്രോഹിക്കാനുമാണ് പോലീസ് ശ്രമിക്കുന്നതെന്നും കാവ്യയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു.
കഴിഞ്ഞ സെപ്തംബര്‍ എട്ടിന് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, ക്രൈംബ്രാഞ്ച് എസ്.പി സുദര്ശന്, അന്വേഷണ സംഘത്തിലെ മറ്റൊരു വ്യക്തി എന്നിവര്‍ തന്റെ സഹോദരന്റെ ലക്ഷ്യയെന്ന ഓണ്‍ലൈന്‍ വസ്ത്രശാലയില്‍ എത്തിയിരുന്നു. പിന്നീട് ഇവര്‍ തന്റെ മാതാപിതാക്കളുടെ വെണ്ണലയിലെ വീട്ടിലുമെത്തി.
പോലീസ് അന്വേഷണത്തെ ചോദ്യം ചെയ്താല്‍ ദിലീപിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ലെന്നും പോലീസിനെ എതിര്‍ക്കുന്നതില്‍ നിന്ന് ദിലീപിന്റെ കുടുംബാംഗങ്ങളെ അകറ്റി നിര്‍ത്താന്‍ കാവ്യയുടെ മാതാപിതാക്കള്‍ ഇടപെടണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിനിമാരംഗത്തുള്ളവര്‍ ദിലീപിനെതിരെ മാത്രമല്ല, കാവ്യയ്ക്കെതിരെയും മൊഴി നല്‍കിയിട്ടുണ്ട്. കാവ്യയെ അറസ്റ്റ് ചെയ്യാന്‍ തെളിവുകളുണ്ടെന്നും ഇങ്ങനെ ചെയ്താല്‍ ദിലീപിന് വീണ്ടും ജാമ്യം നിഷേധിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.
പിന്നീട് നടന് അനൂപ് ചന്ദ്രന്, ആലപ്പി അഷറഫ്, ലിബര്‍ട്ടി ബഷീര്‍ എന്നിവര്‍ ചാനലുകളില്‍ ആരോപണങ്ങളുമായി എത്തി. പള്‍സര്‍ സുനി വെണ്ണലയിലെ തങ്ങളുടെ വീട്ടില്‍ വന്നിരുന്നതായും വില്ല രജിസ്റ്ററില്‍ പേരും വിലാസവും രേഖപ്പെടുത്തിയെങ്കിലും രജിസ്റ്ററിലെ പേജ് കാണാതായെന്നും പോലീസ് വാര്‍ത്ത നല്കി. സുനി തന്റെ ഡ്രൈവറായിരുന്നെന്നും ഒരിക്കല്‍ തൃശൂരില്‍ കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ തന്നെയും മാതാപിതാക്കളെയും സുനിയാണ് കാറില്‍ കൊണ്ടുപോയതെന്നുമാണ് പൊലീസ് പറയുന്നത്.
എന്നാല്‍ രണ്ടു ഡ്രൈവര്‍മാരുള്ള തനിക്ക് ഇത്തരമൊരാളെ ഡ്രൈവറായി വെക്കേണ്ട സാഹചര്യമില്ല. പോലീസ് വ്യാജമായി തെളിവുണ്ടാക്കുകയാണെന്ന് സംശയിക്കുന്നു. ജീവിതത്തില്‍ ഇന്നുവരെ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണം, കാവ്യ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: