ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിനു പിന്നാലെ പതിനെട്ടു വയസുകാരന് അറസ്റ്റില്‍. നിര്‍ണായകം എന്നാണ് ഈ അറസ്റ്റിനെക്കുറിച്ച് പോലീസ് പ്രതികരിച്ചത്.
ഇംഗ്ലീഷ് ചാനലിലെ തുറമുഖമായ ഡോവറില്‍ നിന്നാണ് കെന്റ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏറെ പ്രാധാന്യമുള്ള അറസ്റ്റ്, നിര്‍ണായകം. അന്വേഷണം തുടരുന്നു, കെന്റ് പോലീസിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ നീല്‍ ബസു പറഞ്ഞു.
അറസ്റ്റിലായ ആളെ സൗത്ത് ലണ്ടന്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു എന്നതിനപ്പുറം വിശദാംശങ്ങളൊന്നും പോലീസ് പുറത്തു വിട്ടിട്ടില്ല.
പടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സണ്‍ ഗ്രീന്‍ ഭൂഗര്‍ഭ റെയില്‍വെ സ്റ്റേഷനില്‍ സ്ഫോടനമുണ്ടായി ഇരുപത്തിനാലു മണിക്കൂറിനകം ഒരാളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത് പോലീസിന് ആശ്വാസമായി. വെള്ളിയാഴ്ച രാവിലെ തിരക്കേറിയ സമയത്തെ സ്ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അമാഖ് ന്യൂസിലൂടെയാണ് ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ബ്രിട്ടനില്‍ അടുത്തിടെ ആവര്‍ത്തിച്ചുണ്ടായ ഭീകരാക്രമണങ്ങളെല്ലാം ആസൂത്രണം ചെയ്തത് ഐഎസ്സായിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയ പോലീസിന് ഈ അറസ്റ്റ് ആത്മവിശ്വാസമായി.
ആളപായമില്ലെങ്കിലും ഗൗരവത്തോടെയാണ് ആക്രമണത്തെ കാണുന്നതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെ പറഞ്ഞു. ഏതു നിമിഷവും ഭീകരര്‍ ആക്രമിച്ചേക്കാം എന്ന സാഹചര്യത്തിലൂടെയാണ് ലണ്ടന്‍ കടന്നു പോകുന്നതെന്നും പ്രധാനമന്ത്രി പറയുന്നു.
ഫ്രാന്‍സിനും ബ്രിട്ടനും ഇടയ്ക്കുള്ള തുറമുഖപട്ടണമായ ഡോവറില്‍ നിന്നുള്ള അറസ്റ്റിനു പ്രാധാന്യമുണ്ടെന്നാണ് ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.ലണ്ടന്‍ നഗരത്തിന്റെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിരവധി സൈനികരെ വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: