കശ്മീർ: അതിർത്തി പ്രദേശത്ത് പാക്കിസ്ഥാൻ സൈന്യം നടത്തുന്ന വെടിനിർത്തൽ ലംഘനത്തെ കണക്കറ്റ് വിമർശിച്ച് ജമ്മുകശ്മീർ ഉപമുഖ്യമന്ത്രി നിർമ്മൽ സിംഗ് രംഗത്ത്. കശ്മീരിലെ അർനീയ പ്രദേശത്ത് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. ഇതിനെതിരെയാണ് നിർമ്മൽ സിംഗ് പ്രതികരിച്ചത്.
‘പാക്കിസ്ഥാൻ കശ്മീരിന്റെ അതിർത്തി പ്രദേശങ്ങളിൽ വെടിനിർത്തൽ കരാർ ലംഘിക്കുകയാണെങ്കിൽ ഇന്ത്യൻ പട്ടാളത്തിന്റെ തോക്കുകൾ തുടരെ ചലിക്കുന്നതായിരിക്കും’- നിർമ്മൽ സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസം പാക്കിസ്ഥാന് ഇന്ത്യൻ സൈന്യം തക്കതായ മറുപടി നൽകിയിരുന്നു. പാക്കിസ്ഥാൻ ഇനിയും വെടിയുതിർക്കാൻ മുതിരരുതെന്നും സിംഗ് ആവശ്യപ്പെട്ടു.
കശ്മീർ സന്ദർശനത്തിന് എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി പാക്കിസ്ഥാന്റെ ആക്രമങ്ങളെക്കുറിച്ച് സൂചിപ്പിച്ച കാര്യങ്ങളെയും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭീകരവാദം പാക്കിസ്ഥാൻ തുടരാനാണ് ആഗ്രഹമെങ്കിൽ ഇന്ത്യൻ പട്ടാളം വെറുതെ ഇരിക്കല്ലെന്നാണ് അദ്ദേഹം അന്ന് സൂചിപ്പിച്ചത്.
ബ്രിക്സ് ഉച്ചകോടിയിൽ പാക്കിസ്ഥാൻ ഭീകര സംഘടനകൾക്ക് വഴിവിട്ട സഹായങ്ങളും അവർക്ക് താവളമൊരുക്കുന്നുണ്ടെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ ആരോപണങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ നിരാശയാണ് അവരെ ഇന്ത്യക്കെതിരെ ഭീരുത്വമായ ആക്രമണങ്ങൾ നടത്താൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകരാജ്യങ്ങൾ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയ അവസ്ഥയാണ് നിലനിൽക്കുന്നത്. അവരുടെ അടുത്ത സുഹൃത്ത് എന്നവകാശപ്പെടുന്ന ചൈനയും ചില സമയങ്ങളിൽ പാക്കിസ്ഥാനെ തഴയുന്നു. മുസ്ലീം രാജ്യങ്ങൽ പോലും ഇപ്പോൾ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: