തൃക്കരിപ്പൂര്‍: വില്ലേജ് ഓഫീസ് കെട്ടിടം മരച്ചില്ല വീണ് തകര്‍ന്നു. വടക്കെ തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഓടുമേഞ്ഞ ഭാഗമാണ് മരച്ചില്ലകള്‍ ഒടിഞ്ഞുവീണ് തകര്‍ന്നത്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ഈ വില്ലേജ് ഓഫീസിന്. മേല്‍ഭാഗം തകര്‍ന്നതോടെ മഴവെള്ളം അകത്തുചെന്ന് ജീവനക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. പഴയ രേഖകളെല്ലാം ഇവിടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. മഴവെള്ളം വീണ് ഇവയെല്ലാം നശിച്ചുപോകുന്നു. വില്ലേജ് ഓഫീസിന്റെ ഈ പഴയ കെട്ടിടത്തോട് ചേര്‍ന്ന് തന്നെയാണ് പുതിയ കെട്ടിടവും സ്ഥിതിചെയ്യുന്നത്. പഴയ കെട്ടിടത്തില്‍ വെള്ളം വീണാല്‍ അത് ഒഴുകിയെത്തുന്നത് ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ അകത്തേക്കാണ്. ജീവനക്കാര്‍ക്ക് കൃത്യമായി ജോലി ചെയ്യുന്നതിനാണ് ഇത് തടസം സൃഷ്ടിക്കുന്നത്. കഴിഞ്ഞദിവസം പെയ്ത കനത്തമഴയിലും കാറ്റിലുമാണ് കെട്ടിടത്തിന്റെ മുകളില്‍ മരം വീണത്. പഴയ രേഖകള്‍ സൂക്ഷിച്ചതിനാല്‍ കെട്ടിടത്തിന്റെ ഒരുഭാഗം ഷീറ്റ് കൊണ്ട് മറച്ചിരുന്നു. എന്നാല്‍ മുഴുവനായും ഷീറ്റ് ഇട്ടിരുന്നില്ല. ഓടുകള്‍ മേഞ്ഞിരുന്ന ഭാഗത്താണ് മരം വീണത്. സംഭവം സംബന്ധിച്ച് തഹസില്‍ദാര്‍, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവര്‍ക്ക് വില്ലേജ് ഓഫീസര്‍ ഇ.വി.വിനോദ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തകര്‍ച്ച നേരിടുന്ന കെട്ടിടം അടിയന്തരമായും പൊളിച്ചുനീക്കി പുനര്‍ നിര്‍മാണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഈ കെട്ടിടം പുനര്‍നിര്‍മ്മാണം നടത്തിയാല്‍ നിലവിലുള്ള വില്ലേജ് ഓഫീസിന് കൂടുതല്‍ സ്ഥലസൗകര്യം ലഭിക്കുകയും ചെയ്യും. അതിനിടെ വില്ലേജ് ഓഫീസും ചുറ്റുപാടുമുള്ള റവന്യു ഭൂമിയും ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കുന്നതിനായി മുമ്പ് തയ്യാറാക്കിയ പദ്ധതിയുടെ കാര്യം എന്തായെന്ന് ഇപ്പോള്‍ ആര്‍ക്കും അറിയില്ല. വില്ലേജ് ഓഫീസിനോട് ചേര്‍ന്നുള്ള റവന്യു സ്ഥലം മറ്റുപലരുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നതിനും വിറകും പച്ചക്കറിയും ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ഇറക്കി വെക്കുന്നതിനും മറ്റുമായി സ്വകാര്യ വ്യക്തികളാണ് ഈ സ്ഥലം ഉപയോഗിക്കുന്നത്. ഈ സ്ഥലം ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് അതിനാവശ്യമായ ശുപാര്‍ശകള്‍ തയ്യറാക്കി ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചത്. എന്നാല്‍ അതിന് ഇതുവരെയായും അനുവാദം നല്കാന് ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും പരാതിയുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: