കണ്ണൂര്‍: ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടഞ്ഞ് യുവതലമുറയെ ലഹരി വിമുക്തമാക്കുകയെന്ന സന്ദേശവുമായി എക്സൈസ് വകുപ്പ് ജില്ലയില്‍ ഒരു വര്‍ഷം നീളുന്ന ക്യാമ്പയിന് നടത്തും. വിദ്യാര്‍ത്ഥികളുടെയും യുവജനസംഘടനകളുടെയും കൂട്ടായ്മയിലൂടെ ജില്ലയെ ലഹരി ആസക്തിയില്‍ നിന്ന് വിമുക്തമാക്കുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 ന് മുന്‍സിപ്പല്‍ ഹൈസ്കൂളില്‍ നടക്കുന്ന ചടങ്ങിലാണ് പദ്ധതിയുടെ തുടക്കം കുറിക്കുക. ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റിയില്‍ പി.കെ ശ്രീമതിടീച്ചര്‍ എം.പിയാണ് ബഹുജന കൂട്ടായ്മയോടെ ലഹരി വിമുക്ത ക്യാമ്പയിന് എന്ന ആശയം നിര്‍ദേശിച്ചത്. സമീപകാലത്തായി ജില്ലയില്‍ വന്‍തോതില്‍ വ്യാജമദ്യവും, മയക്കുമരുന്നും പിടികൂടുകയും എല്‍എസ്ഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ലൈസര്ജി ആസിഡ് ലിത്തലാമിഡ് എന്ന സ്റ്റാമ്പ് രൂപത്തിലുളള ലഹരിവസ്തുവിന്റെ ഉപയോഗം വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടെ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിലാണ് എം.പിയുടെ നിര്‍ദേശം. പരിപാടിയുടെ മുന്നോടിയായി ഈ മാസം 25 ന് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പള്ളിക്കുന്ന് ഗവ വനിതാ കോളേജില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കും. വനിത കൂട്ടായ്മകള്‍, വിദ്യാര്‍ത്ഥികള്‍, യുവജന സംഘടനകള്‍, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച്് വിവിധ ബോധവത്കരണ പരിപാടികളോടെയാണ് ക്യാമ്പയിന് സംഘടിപ്പിക്കുക. എക്സൈസ് മന്ത്രിയുടെയും കമ്മീഷണറുടെയും നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കും. ഓരോ മണ്ഡലത്തിലും എം.എല്‍.എമാരെ പങ്കെടുപ്പിച്ചും പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും അധ്യക്ഷന്മാരെ പങ്കെടുപ്പിച്ചും വിവിധ പരിപാടികള്‍ നടപ്പാക്കും. രാഷ്ട്രീയ വേര്‍തിരിവില്ലാതെ നാടിന്റെ നല്ല നാളേക്കായി മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം കുറച്ച് കൊണ്ടുവരുന്നതിന് സാമൂഹ്യപ്രതിബദ്ധതയുളള മുഴുവന്‍ ആളുകളെയും അണിനിരത്തിയാണ് ക്യാമ്പയിന് നടത്തുക. ലഹരിബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടപ്പാക്കുന്നതിന് ഓരോ പഞ്ചായത്തിലും പ്രത്യേക പരിശീലനം ലഭിച്ച ഒരു എക്സൈസ് ഉദ്യോഗസ്ഥനും മുന്‍സിപ്പാലിറ്റികളില്‍ രണ്ടോ മൂന്നോ ഉദ്യോഗസ്ഥര്‍ക്കും ചുമതല നല്‍കണമെന്ന് എംപി പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. അവ ഫലപ്രദമാകുന്ന തരത്തിലുള്ള ജനകീയ ഇടപെടലാണ് ഇത്തരം പരിപാടികളില്‍ വേണ്ടതെന്നും വിമുക്തി പോലെ സമൂഹത്തിന് ഉപകാരപ്രദമാകുന്ന പദ്ധതികളുടെ ഡോക്യുമെന്റേഷന് കൃത്യമായി നടത്തണമെന്നും എംപി യോഗത്തില്‍ നിര്‍ദേശം നല്കി. ഓണം സ്പെഷ്യല്‍ ഡ്രൈവ് ഉള്‍പ്പെടെ ആഗസ്റ്റില്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 153 അബ്കാരി കേസുകളും 23 എന്‍ഡിപിഎസ് കേസുകളും 385 കോട്പ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തതെന്ന് യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച ഡപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.വി സുരേന്ദ്രന് പറഞ്ഞു. 152 പ്രതികള്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുമുണ്ട്. 55 ലിറ്റര്‍ ചാരായം, 314 ലിറ്റര്‍ വിദേശമദ്യം, 1 കി.ഗ്രാം കഞ്ചാവ്, ഒരു കി.ഗ്രാം ഹാഷിഷ്, 20 ഗ്രാം എല്‍.എസ്.ഡി, 184 കി.ഗ്രാം പാന്‍ മസാല, 1745 ലിറ്റര്‍ വാഷ് എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചതായി അദ്ദേഹം അറിയിച്ചു. ലഹരി വസ്തുക്കള്‍ക്ക് കേരളത്തില്‍ മാത്രമേ നിരോധനം ഉള്ളൂ എന്നതിനാലും പിടിച്ചെടുത്താല്‍ തന്നെ കുറഞ്ഞ പിഴയേ ഈടാക്കൂ എന്നതിനാലുമാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നുളള ലഹരിവസ്തു ഒഴുക്ക് കുറയാത്തതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ലഹരി ഉപയോഗത്തിന്റെ വ്യാപനം തടയുന്നതിന് പഞ്ചായത്തുകള്‍ക്ക് ഫലപ്രദമായി ഇടപെടാനാകുമെന്നും യോഗം വിലയിരുത്തി. എഡിഎം ഇ.മുഹമ്മദ് യൂസഫ്, ജനകീയ കമ്മറ്റി ഭാരവാഹികള്‍, എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: