ആലപ്പുഴ: തോരാമഴയില്‍ കുട്ടനാട് അടക്കമുള്ള ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. അലപ്പുഴ നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷം. കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളും ഇടറോഡുകളും വെള്ളത്തിലായി.
ജലനിരപ്പ് ഉയര്‍ന്നത് കര്‍ഷകരെ ആശങ്കയിലാക്കി. രണ്ടാം കൃഷിയില്ലാത്ത പാടശേഖരങ്ങള്‍ നിറഞ്ഞതും മൂലം താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറ്റം രൂക്ഷമാക്കിയിരിക്കുകയാണ്. മങ്കൊമ്പ്, മുട്ടാര്‍, പുളിങ്കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങളും ഇടറോഡുകളും വെള്ളത്തിലായി.
പുളിങ്കുന്ന് മേച്ചേരിപാക്ക പാടശേഖരത്തിന്റെ പരിസരങ്ങളിലെ താമസക്കാരും, പുളിങ്കുന്ന് ജങ്കാര്‍ കടവ്, മങ്കൊമ്പ് ക്ഷേത്രം റോഡും പരിസരങ്ങളും, മുട്ടാര്‍ കിടങ്ങറ റോഡ്, വേഴപ്ര തായങ്കരി റോഡ് എന്നിവിടങ്ങളിലും വെള്ളം കയറിയ നിലയിലാണ്.
പുഞ്ചകൃഷിക്കു തയാറെടുക്കുന്ന പാടശേഖരങ്ങളില്‍ പകുതിയോളം വറ്റിച്ച വെള്ളം വീണ്ടും പഴയ സ്ഥിതിയിലായി. രണ്ടാംകൃഷിചെയ്യുന്ന പാടശേഖരങ്ങളില്‍ വിളവെടുപ്പു നടക്കുന്ന പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നത് വന്‍ പ്രതിസന്ധിയാണു സൃഷ്ടിക്കുന്നത്. നദികളില്‍ ജലനിരപ്പു ക്രമാതീതമായി ഉയര്‍ന്നു.
താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. കര്‍ഷകര്‍ പുറംബണ്ട് ബലപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്. വിളവു പൂര്‍ത്തിയായ പാടശേഖരങ്ങളില്‍ വെള്ളം നിറയുന്നതിനാല്‍ കൊയ്ത്ത് നടത്താന്‍ കഴിയാതെ നീട്ടിവയ്ക്കുകയാണ്.
തുടര്‍ച്ചയായി മഴപെയ്യുന്നതിനാല്‍ കൃഷി പകുതി കഴിഞ്ഞ പാടങ്ങളില്‍ തൊഴിലാളികളെ ഇറക്കി ജോലി ചെയ്യിക്കാനും കഴിയുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ വാടകയ്ക്കു യന്ത്രം എത്തിച്ച ഇടനിലക്കാരും ഇതോടെ ബുദ്ധിമുട്ടിലായി. തോട്ടപ്പള്ളി പൊഴി മുറിച്ചതിനാല്‍ വെള്ളത്തിന്റെ അളവു കുറയുമെന്നു കരുതിയെങ്കിലും കിഴക്കന്‍ വെള്ളത്തിന്റെ വരവു കൂടിയതോടെ സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്.
നീരേറ്റുപുറം കിടങ്ങറ റോഡില്‍ ദീപ ജങ്ഷന്, കുമരംചിറ പള്ളി, പഞ്ചായത്ത് ജങ്ഷന് എന്നിവിടങ്ങളില്‍ രണ്ടടിയിലേറെ വെള്ളം കയറി. ചെറിയവാഹനങ്ങള്ക്കു കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇനിയും ജലനിരപ്പ് ഉയര്‍ന്നാല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളും നിലയ്ക്കാന്‍ സാദ്ധ്യതയുണ്ട്.
എസി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറി. ആലപ്പുഴ നഗരത്തില്‍ ഇടറോഡുകളും പ്രധാന റോഡുകളും വെള്ളത്തില്‍ മുങ്ങി, കാനകള്‍ അടഞ്ഞു കിടക്കുന്നതാണ് പ്രധാന പ്രശ്നം. മഴ ശക്തമായി തുടരുന്നതിനാല്‍ വെള്ളം കെട്ടിക്കിടന്ന് പല പ്രദേശങ്ങളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയുണ്ട്.
മഴയില്‍ റോഡുകളും തകര്‍ന്നു. കെടുതി രൂക്ഷമായി തുടരുമ്പോഴും സര്‍ക്കാരിന്റെയോ, ജില്ലാ ഭരണകൂടത്തിന്റെയോ ഇടപെടല്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: