ചേര്‍ത്തല: നഗരത്തിലെ ഹോട്ടലുകളില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യമില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര യാത്രക്കാര്‍ ദുരിതത്തില്‍. മുഖം തിരിച്ച് നഗരസഭ അധികാരികള്‍.
ഭക്ഷണശാലകളില്‍ ശൗചാലയങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടും നഗരത്തിലെ 90 ശതമാനം ഹോട്ടലുകളിലും ഇത് പാലിക്കപ്പെടുന്നില്ല. ഇതിനെതിരെ നടപടിയെടുക്കേണ്ടവര്‍ തന്നെ ഹോട്ടല്‍ മുതലാളിമാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് വിമര്‍ശനം.
ദീര്‍ഘദൂര യാത്രികരില്‍ ഭൂരിഭാഗവും ഭക്ഷണം കഴിക്കാനും വിശ്രമത്തിനും പ്രാഥമിക കൃത്യ നിര്‍വഹണത്തിനുമായി ഹോട്ടലുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നഗരത്തിലെ വിരലിലെണ്ണാവുന്ന ഭക്ഷണശാലകളില്‍ മാത്രമേ ശൗചാലയങ്ങള്‍ ഉള്ളൂ.
ഇവയില്‍ പലതും ഗുണഭോക്താക്കള്‍ക്കായി തുറന്നുകൊടുക്കാതെ പൂട്ടിയിട്ട നിലയിലാണ്. മറ്റു ചിലത് വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിയുണ്ട്. ഇത് മൂലം ഇവിടെയെത്തുന്ന സ്ത്രീ യാത്രികരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. വൃത്തിയില്ലാത്തതും പൊട്ടിപ്പൊളിഞ്ഞതുമായ പൊതു ശൗചാലയങ്ങളുടെ ശോചനീയാവസ്ഥയാണ് വന്‍കിട ഹോട്ടലുകളെ ആശ്രയിക്കാന്‍ സാധാരണക്കാരെ ഉള്‍പ്പെടെ പ്രേരിപ്പിക്കുന്നത്.
മൂത്രശങ്കയകറ്റാന്‍ ഭക്ഷണത്തിന് വന്‍ തുക ഈടാക്കുന്ന ഹോട്ടലുകളില്‍ കയറേണ്ട ഗതികേടിലാണ് നഗരത്തിലെത്തുന്നവര്‍. ദേശീയപാതയോരത്തുള്പ്പെടെ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ഹോട്ടലുകള്‍ക്ക് വേണ്ടത്ര പരിശോധന നടത്താതെയാണ് അധികാരികള്‍ ലൈസന്‍സ് നല്‍കുന്നതെന്നും ആക്ഷേപമുണ്ട്.
ഫീസിനത്തില്‍ വന്‍ തുക ഈടാക്കുമ്പോഴും ഭക്ഷണ ശാലകളില്‍ എത്തുന്നവര്‍ക്കുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ അധികാരികള്‍ ജാഗ്രത കാട്ടുന്നില്ല. കാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹോട്ടലുകളാണ് നഗരത്തിലേറെയും. പഴയ തട്ടുകടകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഹോട്ടലായി മാറ്റിയെടുത്തതും ഇതില്‍ പെടും. ഇത്തരം ഇടങ്ങളില്‍ സ്ഥലപരിമിതിയും ശൗചാലങ്ങള്‍ നിര്‍മിക്കുന്നതിന് തടസമാകുന്നുണ്ട്.
ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളില്‍ പോലും ശുചിമുറിയില്ല. നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: